സിനിമയിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ ഇഷ്ടപ്പെടുമ്പോൾ, അവരുടെ ശബ്ദവും അത്രത്തോളം മനസിലേക്ക് കടന്നു ചെല്ലുന്നുണ്ട്. അത്തരത്തിൽ തന്റെ ശബ്ദത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് ശ്രീജ രവി.
രണ്ടായിരത്തിലേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ ശബ്ദങ്ങളിലൊന്നായി മാറിയ ശ്രീജയ്ക്ക് ഈ രംഗത്ത് 50 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി പല ഭാഷകളിലായി തിരക്കേറിയ നടിയായും ശ്രീജ സജീവമാണ്.
ഇപ്പോൾ മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ശ്രീജ തുറന്ന് പറയുകയാണ്. ഈ രംഗത്ത് നിലനിൽക്കുന്നത് എളുപ്പമല്ലായിരുന്നുവെന്നും നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് മുന്നോട്ട് വന്നതെന്നും അവർ പറയുന്നു.
ആദ്യകാലം ഒട്ടും സുഖകരമായിരുന്നില്ലെന്ന് ശ്രീജ പറയുന്നു. ചില നായികമാർക്ക് തന്റെ ശബ്ദം നൽകാനുള്ള ശ്രമത്തെ അന്നത്തെ സീനിയർ ആർട്ടിസ്റ്റുകൾ ശക്തമായി എതിർത്തിരുന്നു. പ്രതിഫലം പോലും ചോദിച്ചു വാങ്ങാൻ സാധിക്കാത്ത സാഹചര്യങ്ങളും ഉണ്ടായിരുന്നുവെന്നും സീനിയർ ആർട്ടിസ്റ്റുകളിൽ നിന്ന് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീജ വ്യക്തമാക്കി.
‘അത് എല്ലാം അതിജീവിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഈ രംഗത്ത് തുടരുന്നത്. ഡബ്ബിങ് ഒരു മികച്ച കലയാണ്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല.
ആത്മാർഥമായി പരിശ്രമിക്കുകയും ആത്മാർപ്പണത്തോടെ പ്രവർത്തിക്കുകയും ചെയ്താൽ തീർച്ചയായും നല്ലൊരു കരിയർ ഉണ്ടാക്കാൻ കഴിയും. ക്ഷമയും മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനുള്ള കഴിവുമാണ് ഏറ്റവും പ്രധാനം,’ ശ്രീജ പറഞ്ഞു.
1973ൽ പുറത്തിറങ്ങിയ ‘മനസ്സ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീജ സിനിമയിലെത്തിയത്. തുടർന്ന് ഈ യുഗം, രാത്രിയിലെ യാത്രക്കാർ, പെണ്ണായി പിറന്നാൽ തുടങ്ങിയ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ചു. പിന്നീട് ‘കണ്ടുകൊണ്ടൻ കണ്ടുകൊണ്ടൻ’ എന്ന സിനിമയിലൂടെയാണ് അവർ വീണ്ടും അഭിനയരംഗത്ത് തിരിച്ചു വന്നത്. അതിനു ശേഷം ഒരിടവേള എടുത്ത ശ്രീജ പിന്നീട് നൻപൻ, പായും പുലി, ജീവ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.