| Sunday, 30th August 2026, 1:48 pm

ജെന്‍-സിയെ പിണക്കരുത്; യുവാക്കളിലേക്കുള്ള സമീപനം മാറ്റാന്‍ ബി.ജെ.പി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജ്യത്തെ ജെന്‍-സി യുവാക്കളെ ഒരേ സ്വഭാവമുള്ള വിഭാഗമായി കണ്ട് രാഷ്ട്രീയമായി സമീപിക്കാനാകില്ലെന്ന വിലയിരുത്തലുമായി ബി.ജെ.പി. ജെന്‍-സി വോട്ടര്‍മാരിലേക്ക് കൂടുതല്‍ ഫലപ്രദമായി തെരഞ്ഞടുപ്പ് പ്രചാരണവും മറ്റും എത്തിക്കുന്നതിനായി ശനിയാഴ്ച ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് ഈ വിലയിരുത്തല്‍.

ജെന്‍-സി വിഭാഗത്തിനുള്ളില്‍ തന്നെ താത്പര്യങ്ങളിലും ആശങ്കകളിലും രാഷ്ട്രീയ നിലപാടുകളിലും വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് ബി.ജെ.പിയുടെ  വിലയിരുത്തല്‍.

അതിനാല്‍ മുഴുവന്‍ യുവാക്കളെയും ലക്ഷ്യമിട്ട് ഒരേ രീതിയിലുള്ള പ്രചാരണം നടത്തുന്നതിനുപകരം വിവിധ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കി ഇടപെടണമെന്നാണ് ബി.ജെ.പി.യുടെ തീരുമാനമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍, വിദ്യാഭ്യാസം, പരീക്ഷകള്‍, സാങ്കേതികവിദ്യ, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ ജെന്‍-സി യുവാക്കള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.

ഇവയെ അടിസ്ഥാനമാക്കി യുവാക്കളുമായി കൂടുതല്‍ നേരിട്ടുള്ള ആശയവിനിമയം നടത്തുന്നതിനുള്ള മാര്‍ഗങ്ങളും ബി.ജെ.പി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുവ വോട്ടര്‍മാരുടെ പ്രാധാന്യം കണക്കിലെടുത്താണ് ബി.ജെ.പി. ജെന്‍-സിയെ കേന്ദ്രീകരിച്ചുള്ള പ്രചരണം ശക്തമാക്കുന്നത്.

ജെന്‍-സി ഒരു ഏകീകൃത വോട്ടുബാങ്കല്ലെന്നും ഓരോ വിഭാഗത്തെയും വ്യത്യസ്തമായി മനസിലാക്കി സമീപിക്കേണ്ടതുണ്ടെന്നുമാണ് ചര്‍ച്ചയിലെ പ്രധാന തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Don’t alienate Gen Z; BJP to change its approach towards the youth.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more