| Friday, 12th December 2025, 11:02 pm

ദിലീപ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാനായില്ല; 1711 പേജുള്ള വിധി പകര്‍പ്പ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 1711 പേജുള്ള വിധി പകര്‍പ്പ് പുറത്ത്. കേസില്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന ആരോപണത്തിന് തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. എട്ടാം പ്രതിയായ ദിലീപ് ജജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്റെ ആരോപണം വിധി ന്യായത്തില്‍ നിഷേധിക്കുന്നുണ്ട്.

1110ാം പേജ് മുതല്‍ ദിലീപിനെ കേസില്‍ നിന്നും കുറ്റവിക്തനാക്കിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് വിധിയില്‍ പറയുന്നത്.

ഒമ്പതാം പ്രതിയായ മേസ്തിരി സനില്‍ ജയിലില്‍ വെച്ച് പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധി ന്യായത്തിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്.

എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചിരിക്കുന്നത്.

കേസിലെആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.

തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും 25000 രൂപ പിഴയും, ഗൂഢാലോചനയ്ക്ക് ഒരു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം, ദൃശ്യങ്ങള്‍ സൂക്ഷിച്ചതിന് പള്‍സര്‍ സുനിക്ക് ഐ.ടി ആക്ട് പ്രകാരം രണ്ടു ശിക്ഷകളും വിധിച്ചു.

ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വര്‍ഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടഞ്ഞുവെക്കലിന് ഒരു വര്‍ഷം തടവാണ് വിധിച്ചത്. അതേസമയം, പ്രേരണാകുറ്റത്തിന് ശിക്ഷയില്ല.കേസിലെ നിര്‍ണായക തെളിവായ ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണം. സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശം.

Content Highlight: Dileep’s conspiracy could not be proven; 1711-page verdict copy released

We use cookies to give you the best possible experience. Learn more