| Friday, 3rd May 2024, 8:34 am

മലയാളി ഫ്രം ഇന്ത്യയിലെ ആ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പ്രയാസമായിരുന്നു; എങ്കിലും അവരോടൊപ്പം വര്‍ക്ക് ചെയ്യാനായത് അനുഗ്രഹമാണ്: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിച്ച ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദായിരുന്നു.

ഷാരിസ് മുഹമ്മദിനൊപ്പം ഡിജോ തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ട്. ഡിജോയുടെ ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയത് ഷാരിസ് മുഹമ്മദാണ്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പുറത്തിറങ്ങിയ ജനഗണമനക്ക് ശേഷമുള്ള ഡിജോയുടെ അടുത്ത ചിത്രമാണിത്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളി ഫ്രം ഇന്ത്യ പോലെ ഒരു വലിയ സിനിമ ചെയ്യുമ്പോള്‍ ആ പ്രൊഡക്ഷന്റെയും വലിയ ആര്‍ട്ടിസ്റ്റുകളുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്ന് പറയുകയാണ് ഡിജോ ജോസ് ആന്റണി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. സിനിമയുടെ ഭാഗമായിരുന്നവരെല്ലാം വളരെ സപ്പോര്‍ട്ടീവായിരുന്നു എന്നും അദ്ദേഹം പറയുന്നു. ദുബായിലെ മരുഭൂമിയിലെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പ്രയാസമായിരുന്നെന്നും ഡിജോ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത്ര വലിയ സിനിമ ചെയ്യുമ്പോള്‍ ആ പ്രൊഡക്ഷന്റെയും ഇത്രയും വലിയ ആര്‍ട്ടിസ്റ്റുകളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ അനുഗ്രഹമാണ്. എല്ലാവരും വളരെ സപ്പോര്‍ട്ടീവായിരുന്നു. ദുബായില്‍ ആ മരുഭൂമിയില്‍ രാവിലെ കുറച്ച് നേരമേ ഷൂട്ട് ചെയ്യാന്‍ സാധിക്കുള്ളൂ. അത് കഴിഞ്ഞാല്‍ വലിയ വെയിലാണ്.

അവിടെയുള്ളത് ഫുള്‍ സെറ്റാണ്. അപ്പോള്‍ അവിടെയുള്ള ഫാം ഹൗസിന്റെ അകത്തേക്ക് കയറണം. പിന്നെ വൈകിട്ട് ഒരു രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യും. അതെല്ലാം നന്നായി മാനേജ് ചെയ്യാന്‍ പറ്റി. കുറച്ച് പ്രയാസമായിരുന്നു അതൊക്കെ. അവിടെ മാത്രമല്ല ഹിമാചലില്‍ ഷൂട്ട് ചെയ്യുമ്പോഴും അങ്ങനെയായിരുന്നു,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Malayali From India Shooting At Desert

We use cookies to give you the best possible experience. Learn more