| Monday, 7th July 2025, 8:46 pm

ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ എന്നായിരുന്നു എന്റെ മറുപടി കേട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച ധ്യാന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തന്റെ ഒരു സിനിമ കാണാനിടയായ ശേഷം ശ്രീനിവാസന്‍ തന്നോട് പറഞ്ഞ കാര്യം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ നായകനായ ഒരു സിനിമ ടി.വിയില്‍ വന്നപ്പോള്‍ അച്ഛന്‍ കണ്ടെന്നും രണ്ടുമൂന്ന് ദിവസത്തിന് ശേഷം അതിനെക്കുറിച്ച് തന്നോട് സംസാരിച്ചെന്നും ധ്യാന്‍ പറഞ്ഞു. വളരെ മോശം സിനിമയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും എന്തിനാണ് ആ സിനിമ ചെയ്യാന്‍ പോയതെന്ന് ചോദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരുപാട് ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെന്നും തനിക്കും ജീവിക്കണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ രവീന്ദ്രാ നീ എവിടെയുടെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഞാന്‍ നായകനായെത്തിയ ഒരു സിനിമ ഈയിടക്ക് അച്ഛന്‍ കണ്ടു. ടി.വി വെച്ചപ്പോള്‍ അറിയാതെയെങ്ങാണ്ട് വന്നതാണ്. ആ സിനിമ കണ്ടിട്ട് രണ്ടുമൂന്ന് ദിവസത്തിന് ശേഷം പുള്ളി എന്നോട് സംസാരിച്ചു. ‘നിന്റെ ആ സിനിമ ഞാന്‍ കണ്ടു. നീ എന്തിനാ അത് ചെയ്യാന്‍ പോയത്. ആ കഥ വര്‍ക്കാകില്ലെന്ന് കഥ കേട്ടപ്പോള്‍ അറിയില്ലായിരുന്നോ’ എന്ന് ചോദിച്ചു.

പുതിയ ആള്‍ക്കാരായതുകൊണ്ട് ഒന്നും പറയാന്‍ നിന്നില്ല എന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. ‘ഈ പടത്തിന് പൈസയിറക്കിയ നിര്‍മാതാവിന് ഒരു ബോധവുമില്ലേ’ എന്ന് ചോദിച്ചു. ഇങ്ങനെ ഓരോന്ന് ചെയ്താലല്ലേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ‘ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ’ എന്നൊരു മറുപടി തന്നു. എനിക്ക് ഒന്നു പറയാനായില്ല.

അവിടം കൊണ്ടും നിര്‍ത്തിയില്ല. അമ്മയുടെ മീറ്റിങ് രണ്ട് ദിവസം കഴിഞ്ഞാല്‍ നടക്കാനിരിക്കുകയാണ്. ‘നീ മീറ്റിങ്ങിന് വരുന്നില്ലേ’ എന്ന് ചോദിച്ചു. ചെന്നൈയില്‍ പരിപാടിയുള്ളതുകൊണ്ട് ഞാന്‍ മീറ്റിങ്ങിനില്ലെന്ന് പറഞ്ഞു. ‘അവശ കലാകാരന്മാര്‍ക്ക് അസോസിയോഷന്‍ 5000 രൂപ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. എനിക്കും കിട്ടും. അത് എനിക്ക് വേണ്ട, നീയെടുത്തോ’ എന്നും പറഞ്ഞ് പുള്ളിയൊരു പോക്കായിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan shares funny Reply of Sreenivasan about his script selection

We use cookies to give you the best possible experience. Learn more