പാകിസ്ഥാനില്‍ നിന്ന് നീറ്റ് എഴുതാന്‍ വന്നവരെ തോല്‍പ്പിക്കാന്‍ ജീ നടത്തിയ മാസ്റ്റര്‍ സ്‌ട്രോക്കാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച, ധുരന്ധര്‍ 3 ഇങ്ങനെയാകുമെന്ന് ട്രോളന്മാര്‍
Indian Cinema
പാകിസ്ഥാനില്‍ നിന്ന് നീറ്റ് എഴുതാന്‍ വന്നവരെ തോല്‍പ്പിക്കാന്‍ ജീ നടത്തിയ മാസ്റ്റര്‍ സ്‌ട്രോക്കാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച, ധുരന്ധര്‍ 3 ഇങ്ങനെയാകുമെന്ന് ട്രോളന്മാര്‍
അമര്‍നാഥ് എം.
Thursday, 14th May 2026, 10:45 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായ ധുരന്ധര്‍ 2 ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്‌സ്റ്റ്‌റും നെറ്റ്ഫ്‌ളിക്‌സും കൂടി ചേര്‍ന്നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബോക്‌സ് ഓഫീസില്‍ നിന്ന് 1800 കോടിക്കടുത്താണ് ചിത്രം സ്വന്തമാക്കിയത്. നാല് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നിട്ടും ചിത്രം ആദ്യാവസാനം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിച്ചിരുന്നു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഗംഭീര തിയേറ്റര്‍ അനുഭവം സമ്മാനിച്ചിരുന്നെങ്കിലും ചിത്രത്തില്‍ പലയിടത്തും സംവിധായകന്‍ തന്റെ പ്രൊപ്പഗണ്ട ഒളിച്ചുകടത്തിയിരുന്നു. നോട്ട് നിരോധനമടക്കം പല കാര്യങ്ങളെയും വെള്ളപൂശിയ ചിത്രത്തിലെ രംഗങ്ങളെ തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പലരും വിമര്‍ശിച്ചു.

 

രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഒ.ടി.ടിയിലെത്തിയ ധുരന്ധര്‍ 2നെ ട്രോളിക്കൊണ്ടാണ് സോഷ്യല്‍ മീഡിയ വരവേറ്റത്. രാജ്യം മുഴുവന്‍ ചര്‍ച്ചയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും ധുരന്ധറിനെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് ട്രോള്‍. ധുരന്ധറിന് മൂന്നാം ഭാഗം ചെയ്യുകയാണെങ്കില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ ന്യായീകരിക്കാനുള്ള പോയിന്റാണ് ട്രോളിലുള്ളത്.

പാകിസ്ഥാനില്‍ നിന്ന് എത്തിയ ഒരുകൂട്ടമാളുകള്‍ ഇന്ത്യയില്‍ ഡോക്ടറാകാന്‍ വേണ്ടി നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടെന്നും ഇതറിഞ്ഞ അജയ് സാന്യാല്‍ ( മാധവന്‍ അവതരിപ്പിച്ച കഥാപാത്രം) മോദിയുടെ നിര്‍ദേശ പ്രകാരം ചോദ്യപേപ്പര്‍ മനപൂര്‍വം ചോര്‍ത്തിയെന്നുമാണ് ട്രോളിലുള്ളത്. മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇതെന്നും പരിഹസിക്കുന്നുണ്ട്.

നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ, ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെ അസ്ഥിരമാക്കിയ നോട്ട് നിരോധനത്തെ അതിവിദഗ്ധമായാണ് ധുരന്ധര്‍ 2ല്‍ വെള്ളപൂശിയത്. പാകിസ്ഥാനില്‍ നിന്ന് വ്യാജ കറന്‍സി വരുന്നത് തടയാനായി നടത്തിയ മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന രീതിയിലാണ് ചിത്രത്തില്‍ നോട്ട് നിരോധനത്തെ അവതരിപ്പിച്ചത്. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഇത് വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

ഒ.ടി.ടിയിലെത്തിയതോടെ ചിത്രത്തിലെ ടൈംലൈനിലെ മിസ്‌റ്റേക്കും മോദി സ്തുതികളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുമെന്നാണ് കരുതുന്നത്. സംവിധായകന്‍ ആദിത്യ ധറിന്റെ ഉദ്ദേശശുദ്ധി വരുംദിവസങ്ങളില്‍ കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരള സ്റ്റോറി പോലെ പച്ചക്ക് പ്രൊപ്പഗണ്ട പറയുന്ന സിനിമകളെക്കാള്‍ ഇത്തരം സോഫ്റ്റ് ഇന്‍ജെക്ടിങ് പ്രൊപ്പഗണ്ട സിനിമകളെ കൂടുതല്‍ ഭയപ്പെടേണ്ടതാണ്.

Content Highlight: Dhurandhar 2 getting trolls after its OTT release relating with NEET Paper leak

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം