ഗസയില്‍ സമാധാനം കൊണ്ട് വരുന്നതിനായി യു.എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖാലിദ് മിഷാല്‍ പറഞ്ഞു.
ദോഹയില്‍ നടന്ന അല്‍ ജസീറ ഫോറത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഹമാസ് ആയുധങ്ങള്‍ കൈമാറുന്നതിനെകുറിച്ചുള്ള ചര്‍ച്ച ഫലസ്തീന്‍ സായുധ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള ഒരു നൂറ്റാണ്ടുകാലത്തെ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ജനങ്ങളിപ്പോയും അധിനിവേശത്തിന്റെ കീഴിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് എല്ലാ അന്താരാഷ്ട്ര ആയുധങ്ങളും കൊണ്ട് സായുധരായ ഇസ്രഈലിന് എളുപ്പത്തില്‍ ഉന്മുലനം ചെയ്യാനുള്ള ഇരയായി നമ്മുടെ ജനങ്ങളെ മാറ്റാനുള്ള ശ്രമമാണ്,’ ഖാലിദ് മിഷാല്‍ പറഞ്ഞു.
പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസത്തിനും അനുവദിക്കുന്നതും ഗാസയ്ക്കും സയണിസ്റ്റ് സ്ഥാപനത്തിനുമിടയില്‍ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടില്ലെന്ന് ഉറപ്പാക്കാനും കഴിയുന്ന സാഹചര്യത്തില്‍ മാത്രമാണ് നിരായുധീകരണത്തെ കുറിച്ച് സംസാരിക്കാന്‍ പോലും കഴിയുകയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശത്തിന് കീഴിലുള്ള ജനതയ്ക്ക് പ്രതിരോധം എന്നത് അവരുടെ അവകാശമാണെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ഭാഗമാണെന്നും ഹമാസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ഗസയുടെ ഭരണം ഫലസ്തീനികള്‍ തന്നെ നിര്‍വഹിക്കണമെന്നും വിദേശ ഭരണം തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണം ഒരു വിഷയമായി എടുത്തിട്ടുണ്ട്. എന്നാല്‍ ആയുധം കൈമാറുന്നത് ഹമാസിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ ഭാവിയില്‍ നിലവില്‍ വന്നേക്കാവുന്ന ഫലസ്തീന്‍ ഭരണകൂടത്തിന് ആയുധം കൈമാറുന്നതിനെക്കുറിച്ച് പരിഗണിക്കാവുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ഗസ ബോര്‍ഡ് ഓഫ് പീസ് ഹമാസിന്റെ സമ്പൂര്‍ണ നിരായുധീകരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗസയില്‍ സമാധാനം വരണമെങ്കില്‍ ഹമാസിന്റെ നിരായുധീകരണം വേണമെന്ന് തന്നെയാണ് ഇസ്രഈലിന്റെയും വാദം.
2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രഈലിന്റെ അധിനിവേശത്തിനെതിരെ ഹമാസ് പ്രത്യാക്രമണം നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഇസ്രഈല്‍ യുദ്ധം വീണ്ടും ആരംഭിച്ച്.
Content Highlight: Defense is the right of people under occupation; efforts to disarm will not be accepted: Hamas
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.