| Saturday, 24th May 2025, 12:59 pm

അന്വശരയുമായുള്ള വിഷയത്തില്‍ ഞാനും അദ്ദേഹവുമായി ഒരു തെറ്റിദ്ധാരണകളും ഇല്ല, പ്രസ്താവന വെക്കുന്നതിന് മുമ്പ് അഭിപ്രായം ചോദിച്ചിരുന്നു: ദീപു കരുണാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപു കരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. പ്രകാശ് ഗോപാലനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന് പ്രധാന താരങ്ങളായ ഇരുവരും സഹകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി ദീപു കരുണാകരന്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഈ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി അന്വശര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റും സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

ഇപ്പോള്‍ അനശ്വരയുമായുള്ള വിഷയത്തില്‍ താനും പ്രൊഡ്യൂസറും തമ്മില്‍ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണകളും ഉണ്ടായിരുന്നില്ലെന്ന് ദീപു കരുണാകരന്‍ പറയുന്നു. എന്നാല്‍ അനശ്വരയുമായുള്ള വിഷയത്തില്‍ ഒരു പ്രസ്താവന എടുക്കുന്നതിന് മുന്നോടിയായി താന്‍ പ്രകാശിനെ (നിര്‍മാതാവ്) വിളിച്ചിരുന്നെന്നും അഭിപ്രായം ചോദിച്ചിരുന്നെന്നും ദീപു കരുണാകരന്‍ പറയുന്നു. പ്രകാശിന് അദ്ദേഹത്തിന്റേതായ സ്റ്റാന്‍ഡ് ഉണ്ടായിരുന്നെന്നും അതിനെ താന്‍ ഒരിക്കലും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ പോലെയൊരു നിര്‍മാതാവിനെ കിട്ടിയിട്ട് സിനിമ എത്തേണ്ടിടത്ത് എത്താതിരുന്നതാണ് പല വിവാദങ്ങളുടെയും തുടക്കമെന്നും ഒരു പ്രൊഡ്യൂസറിന്റെ വാല്യു തനിക്ക് നന്നായി അറിയാമെന്നും ദീപു കരുണാകരന്‍ പറഞ്ഞു. ഒരു പ്രൊഡ്യൂസര്‍ സിനിമക്ക് ആവശ്യമാണെന്നും അവര്‍ ഇല്ലാതെയൊന്നും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ടൂ ടോക്‌സില്‍ സംസാരിക്കുകയായിരുന്നു ദീപു കരുണാകരന്‍.

‘ഞങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള മിസ് അണ്‍ഡര്‍സ്റ്റാന്‍ഡിങ്ങും ഉണ്ടായിട്ടില്ല. അത് ആദ്യം മുതല്‍ അങ്ങനെയാണ്. പക്ഷേ അന്വശരയുമായുള്ള വിഷയത്തില്‍ ഞാനൊരു പ്രസ്താവനക്ക് പോകുന്നതിന് മുമ്പ് ഞാന്‍ പ്രകാശിനെ വിളിച്ചറിയിച്ചിട്ടുണ്ടായിരുന്നു. ഒരു രക്ഷയുമില്ല ഞാനൊരു പ്രസ്താവനക്ക് പോകുകയാണെന്ന് പറഞ്ഞിട്ട്. പക്ഷേ അതില്‍ പ്രകാശിന് പ്രകാശിന്റെ സ്റ്റാന്‍ഡ് ഉണ്ടായിരുന്നു. അത് നമുക്ക് ഒരിക്കലും ചോദ്യം ചെയ്യാന്‍ പറ്റില്ല. ഈ സിനിമ മൊത്തത്തില്‍ ഷോള്‍ഡര്‍ ചെയ്തത് ഞാനാണ്.

അപ്പോള്‍ പ്രകാശിനെ പോലെയൊരു പ്രൊഡ്യൂസറിനെ കിട്ടി, ഈ ഫീല്‍ഡിലേക്ക് കൊണ്ടുവന്നിട്ട് ഇത് ആ രീതിയില്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ നിന്നാണ് പല വിവാദങ്ങളും വരുന്നത്. കാരണം എനിക്ക് വ്യക്തമായിട്ടറിയാം എന്നെ സഹായിക്കാന്‍ വന്ന ഒരു പ്രൊഡ്യൂസറാണ് അതെന്ന്. പ്രൊഡ്യൂസര്‍ എന്നും മലയാള സിനിമക്ക് ആവശ്യമാണ്. അവര്‍ ഇല്ലാതെ ഒന്നും നടക്കില്ല,’ ദീപു കരുണാകരന്‍ പറയുന്നു.

Content Highlight: Deepu Karunakaran says that there were no misunderstandings between him and the producer regarding the issue with Anashwara rajan.

We use cookies to give you the best possible experience. Learn more