ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ദീപ നായർ. പ്രിയം എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായ ആനി ജോഷ്വ എന്ന കഥാപാത്രമായി ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ദീപ, അതേ സിനിമയോടെ തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.
പിന്നീട് സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്ക് വെക്കുകയാണ്.
‘വിഷുക്കൈനീട്ടം തന്നെയാണ് പ്രധാന ഓർമ. കുട്ടിക്കാലത്ത് പൈസ കിട്ടുന്ന ഒരേയൊരു സമയമാണല്ലോ അത്. ഞാൻ ഡോക്ടർ മാമൻ എന്ന് വിളിക്കുന്ന, അച്ഛൻ്റെ സഹോദരിയുടെ ഭർത്താവ് ആയിരുന്നു ഏറ്റവും വലിയ കൈനീട്ടം നൽകിയിരുന്നത്. അദ്ദേഹം മൂന്ന് വർഷം മുമ്പ് മരിച്ചു. മറ്റുള്ളവരൊക്കെ പത്തോ ഇരുപതോ രൂപ തരുമ്പോൾ ഡോക്ടർ മാമൻ 500 രൂപയൊക്കെ തരും.
അന്നത്തെ കാലത്ത് 500 രൂപ കിട്ടുന്നത് കുട്ടികളെ സംബന്ധിച്ച് വലിയ സംഭവമാണ്. അനിയനും ഞാനും കൂടി കൈനീട്ടം കിട്ടിയ പൈസ എണ്ണി മത്സരിക്കും.
അനിയനെക്കാൾ അല്‌പം കൂടുതൽ പൈസ കിട്ടുന്നത് എനിക്കായിരിക്കും. അതിന്റെ പേരിൽ വീട്ടിൽ വലിയ ബഹളമായിരിക്കും. ഇടയ്ക്ക് അമ്മ വന്ന് ‘പൈസ ഇങ്ങ് തന്നേക്ക്, ഞാൻ സൂക്ഷിച്ചു വെക്കാം’ എന്ന് പറയും. നിഷ്കളങ്കമായി ഞങ്ങളത് കൊടുക്കും. എന്നാൽ പിന്നീടത് തിരിച്ചുകിട്ടാറില്ല (ചിരിക്കുന്നു). അങ്ങനെയൊക്കെയാണ് ഓർമകൾ,’ ദീപ നായർ പറഞ്ഞു.
പ്രിയം, Photo: YouTube/ Screengrab
കൂടാതെ സിനിമ ജീവിതം താൻ ഉപേക്ഷിച്ചതിൽ തനിക്ക് ദുഃഖമില്ലെന്നും , ജീവിതത്തിൽ ചിലത് ഉപേക്ഷിക്കുമ്പോൾ മറ്റെന്തെങ്കിലും നേടാൻ കഴിയുമെന്ന വിശ്വാസമാണ് തനിക്കുണ്ടായിരുന്നതെന്നും താരം പറയുന്നു. വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു, അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദീപ വ്യക്തമാക്കി.
സനലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രിയം 1958 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഹൗസ്ബോട്ട് എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുണ്ടാതാണ്. ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, തിലകൻ എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Deepa Nair talks about her childhood memories
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.