തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ കാര്യത്തിലും നിർണായക തീരുമാനങ്ങൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
ധനകാര്യ വിഷയങ്ങളിൽ നേരത്തെ നിയമസഭയിൽ സജീവ ഇടപെടലുകൾ നടത്തിയിട്ടുള്ള സതീശൻ തന്നെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പരിഹരിക്കാനാണ് അദ്ദേഹത്തിന് ഈ പ്രധാന വകുപ്പ് നൽകുന്നത്.
കോൺഗ്രസിൽ നിന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പുറമെ കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, സണ്ണി ജോസഫ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊല്ലത്തുനിന്നും ആദ്യമായി വിജയിച്ചെത്തുന്ന ബിന്ദു കൃഷ്ണയ്ക്കും മന്ത്രിസ്ഥാനം നൽകിയേക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്ക് പരിഗണിച്ചേക്കും.
മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് വി.ഡി. സതീശൻ സ്ഥിരീകരിച്ചു. 2011ലെ മന്ത്രിസഭയിൽ ലീഗ് കൈകാര്യം ചെയ്തിരുന്ന അതേ പദവികൾ നിലനിർത്താനാണ് സാധ്യത.
ഒരു എം.എൽ.എ മാത്രമുള്ള പാർട്ടിയാണ് സി.എം.പിയെങ്കിലും സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും നൽകാൻ തീരുമാനമായി. സഹകരണ വകുപ്പായിരിക്കും സി.എം.പി കെെകാര്യം ചെയ്യുക.
ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗം ടൂറിസം, ജലവിഭവം, കൃഷി തുടങ്ങിയ പ്രധാന വകുപ്പുകൾക്കായി സമ്മർദം ചെലുത്തുന്നുണ്ട്
അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവരുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനം പങ്കിടാൻ ഇവരോട് ആവശ്യപ്പെട്ടേക്കും. നേരത്തെ അനൂപ് ജേക്കബ് ഭക്ഷ്യ-സിവിൽ സപ്ലെെസ് വകുപ്പ് കെെകാര്യം ചെയ്തിരുന്നു.
ആഭ്യന്തര വകുപ്പ് ലഭിച്ചെങ്കിലും, തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Content highlight: Crucial decisions on portfolio allocation and ministerial appointments in the new UDF cabinet in Kerala