വിന്നിങ് ഗോളില്‍ പിറന്നത് മറ്റൊരു റെക്കോഡ്; ഹാളണ്ട് തലപ്പത്തുള്ള റെക്കോഡ് ലിസ്റ്റില്‍ റൊണാള്‍ഡോയുടെ കുതിപ്പ്
Sports News
വിന്നിങ് ഗോളില്‍ പിറന്നത് മറ്റൊരു റെക്കോഡ്; ഹാളണ്ട് തലപ്പത്തുള്ള റെക്കോഡ് ലിസ്റ്റില്‍ റൊണാള്‍ഡോയുടെ കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th June 2025, 5:06 pm

യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍. ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് പറങ്കിപ്പട സെമി ഫൈനല്‍ ജയിച്ചുകയറിയത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ ഗംഭീര തിരിച്ചുവരവ്. ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ജര്‍മനിക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാന്‍സിസ്‌കോ കോണ്‍സിയയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തിയത്.

68ാം മിനിട്ടിലായിരുന്നു റോണോ നിര്‍ണായകമായ വിന്നിങ് ഗോള്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിരിക്കുകയാണ്. യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് റോണോയ്ക്ക് സാധിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

എര്‍ലിങ് ഹാളന്‍ഡ് – 19

അലക്‌സാണ്ടര്‍ മിട്രോവിച്ച് – 15

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 14

റോമെലു ലുകാക്കു – 13

വേഡറ്റ് മ്യൂറികി – 13

3-4-2-1 എന്ന ഫോര്‍മേഷനിലാണ് ജൂലിയോ നഗല്‍സ്മാന്‍ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം, പോര്‍ച്ചുഗല്‍ പരിശീലകനായ റോബര്‍ട്ടോ മാര്‍ട്ടീനസ് ആകട്ടെ 4-3-3 എന്ന രീതിയും അവലംബിച്ചു.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരു ടീമുകളുടെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങള്‍ പലതുണ്ടായെങ്കിലും ഒന്നുപോലും ഗോളായി മാറിയില്ല.

ഗോളടിക്കാതെ പിരിഞ്ഞ ആദ്യ പകുതിക്ക് പിന്നാലെ ഗോളടിച്ചുകൊണ്ടാണ് ജര്‍മനി രണ്ടാം പകുതിക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 48ാം മിനിട്ടില്‍ ജോഷ്വ കിമിച്ചിന്റെ അസിസ്റ്റില്‍ നിന്നും ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ജര്‍മനിയെ മുമ്പിലെത്തിച്ചു.

തുടര്‍ന്ന് മത്സരം മുറുകവെ ഇരു ടീമുകളും കാര്യമായ സബ്സ്റ്റിറ്റിയൂഷനുകളും നടത്തി. 58ാം മിനിട്ടിലാണ് കോണ്‍സിയോയെ മാര്‍ട്ടിനസ് കളത്തിലിറങ്ങുന്നത്. മൈതാനത്തെത്തിയ അഞ്ചാം മിനിട്ടില്‍ തന്നെ താരം ഗോള്‍ കണ്ടെത്തുകയും ചെയ്തു.

മത്സരത്തിന്റെ 63ാം മിനിട്ടില്‍ റൂബന്‍ ഡയസില്‍ നിന്നും പാസ് സ്വീകരിച്ച താരം ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്‌റ്റെഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

ഈക്വലൈസര്‍ ഗോള്‍ പിറന്ന് അഞ്ച് മിനിട്ടിന് ശേഷം റൊണാള്‍ഡോ ടീമിനെ മുമ്പിലെത്തിക്കുകയായിരുന്നു. നുനോ മെന്‍ഡിസ് നല്‍കിയ അളന്നുമുറിച്ചുള്ള പാസ് കൃത്യമായി വലയിലെത്തിക്കേണ്ട ചുമതല മാത്രമായിരുന്നു റോണോയ്ക്കുണ്ടായിരുന്നത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

Content Highlight: Cristiano Ronaldo Achieve Great Record In UEFA Nations League