മാതാപിതാക്കളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി ക്രിമിലെയര്‍ തീരുമാനിക്കാനാവില്ല; സിവില്‍ സര്‍വീസ് ഒ.ബി.സി ക്വാട്ടയില്‍ സുപ്രീം കോടതി
India
മാതാപിതാക്കളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി ക്രിമിലെയര്‍ തീരുമാനിക്കാനാവില്ല; സിവില്‍ സര്‍വീസ് ഒ.ബി.സി ക്വാട്ടയില്‍ സുപ്രീം കോടതി
നിഷാന. വി.വി
Friday, 13th March 2026, 9:06 am

ന്യൂദല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒ.ബി.സി വിഭാഗങ്ങളുടെ ക്രിമിലെയര്‍ പദവി തീരുമാനിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.

സിവില്‍ സര്‍വീസിലെ ഒ.ബി.സി ക്വാട്ടയില്‍ രക്ഷിതാക്കളുടെ വരുമാനം മാത്രം നോക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ബി.സി സംവരണം നിഷേധിച്ച കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കികൊണ്ടാണ് കോടതി ഉത്തരവ്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

കേന്ദ്ര സര്‍ക്കാരിലെ ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ മക്കളെ അവരുടെ പദവി അടിസ്ഥാനമാക്കിയാണ് ക്രിമി ലെയറില്‍ ഉള്‍പ്പെടുത്തുന്നത്.

എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങൡലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ മക്കളെ മാതാപിതാക്കളുടെ ശമ്പളം മാത്രം അടിസ്ഥാനക്കി ക്രിമിലെയറില്‍ ഉള്‍പ്പെടുത്തുന്നത് വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചു.

രക്ഷിതാക്കളുടെ വരുമാനം മാത്രമാണ് പരിഗണിച്ചതെന്നും പദവി പരിഗണിച്ചില്ലെന്നുമുളള ഉദ്യോഗാര്‍ത്ഥികളുടെ വാദം കോടതി അംഗീകരിച്ചു.

മാതാപിതാക്കളുടെ ശമ്പളം ഒഴിവാക്കി ക്രിമിലെയര്‍ ആറുമാസത്തിനുളളില്‍ തീരുമാനിക്കാനും നിയമനങ്ങള്‍ക്കായി സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കാനും ബെഞ്ച് ഉത്തരവിട്ടു.

വിവിധ ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്ത് കൊണ്ട് അപ്പീല്‍ നല്‍കിയ കേന്ദ്രത്തിന് ഈ വിധി തിരിച്ചടിയാണ്.

ഒ.ബി.സി ക്രിമിലെയര്‍ നിശ്ചയിക്കുന്നതില്‍ 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടക്കൂടിന് വിരുദ്ധമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും കോടതി കണ്ടെത്തി.

ക്രീമിലെയറിനെ ഒഴിവാക്കുന്നതിന്റെ ലക്ഷ്യം, ഒ.ബി.സികളിലെ സാമൂഹികമായി മുന്നേറിയ വിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഒരേ സാമൂഹിക വര്‍ഗത്തിലെ തുല്യ സ്ഥാനത്തുള്ള അംഗങ്ങള്‍ക്കിടയില്‍ കൃത്രിമ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുക എന്നതല്ല,’ കോടതി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ക്രിമി ലെയര്‍ പരിധിക്കായി കണക്കാക്കാം എന്ന 2004ലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്.\

Content Highlight: Criminal class cannot be decided based on parents’ salary; Supreme Court on OBC quota in civil services

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.