അന്‍സിബയുടെ പരാതിയില്‍ കഴമ്പുണ്ട്; 'ജിഹാദി' വിളി തമാശയെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി കോടതി
Kerala
അന്‍സിബയുടെ പരാതിയില്‍ കഴമ്പുണ്ട്; 'ജിഹാദി' വിളി തമാശയെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി കോടതി
സിജൊ
Wednesday, 1st July 2026, 1:11 pm

കൊച്ചി: നടിയും എ.എം.എം.എ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കേസില്‍ കഴമ്പില്ലെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അന്‍സിബ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് നിര്‍ദേശം നല്‍കിയത്.

അന്‍സിബയുടെ അന്യായം പരിഗണിക്കുന്നതിനിടെയാണ് പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് കോടതി നിരീക്ഷിച്ചത്. കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ ഇന്ന് പുറത്ത് വന്നിരുന്നു. അന്‍സിബ ഉന്നയിക്കുന്ന പരാതികളില്‍ പ്രഥമ ദൃഷ്ട്യ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തന്നെ ടിനിടോം ജിഹാദി എന്നത് അടക്കമുള്ള വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചതായി അന്‍സിബ പൊലീസിന് നല്‍കിയ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ടിനിടോം ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് തമാശ രൂപേണയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പൊലീസ് റിപ്പോര്‍ട്ടിലെ ഈ വാദം കോടതി തള്ളി. പരാമര്‍ശത്തില്‍ ക്രിമിനല്‍ ഉദ്ദേശമുണ്ടോ എന്ന കാര്യം തെളിയുക വിശദമായ അന്വേഷണത്തിലാണെന്ന് കോടതി വ്യക്തമാക്കി.

കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്‍സിബയുടെ പരാതിയില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പ് നല്‍കിയ മൊഴി നിര്‍ണായകമാണെന്നും കോടതി നിരീക്ഷിച്ചു.

അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസിന്റെ അന്വേഷണത്തിലായിരുന്നു നീന കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്‍സിബയുടെയും ടിനി ടോമിന്റെയും  എ.എം.എം.എ മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അന്‍സിബയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 173 (5) പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ടിനി ടോമിനെതിരെ വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് കോടതി പൊലീസിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള പരാതികളില്‍ അന്വേഷണത്തിനും കോടതി നിര്‍ദേശിച്ചു.

തനിക്കെതിരായ പ്രചാരണങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്‌.  ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതായാണ്‌ പരാതി. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നായിരുന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരായ വ്യക്തി അധിക്ഷേപങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ് അന്‍സിബ സമൂഹ മാധ്യമങ്ങളിള്‍ പങ്കുവച്ചിരുന്നു. തന്നെ ‘ജിഹാദി’ എന്നും ‘മേത്തിച്ചി’ എന്നും വിളിച്ച് അധിക്ഷേപിച്ചതായാണ് സമൂഹ മാധ്യമങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ആദ്യം തന്നെ ‘മേത്തച്ചി’യാക്കിയെന്നും പിന്നെ ‘ജിഹാദി’യാക്കിയെന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Content Highlight: Court on Police Reports which deny to lodge case on petition by Ansiba Hassan against Tini Tom