ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ ബില്ലുകളിലാണ് ചർച്ചകൾ. ഇന്നലെ കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാളും അമിത് ഷായും ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ബില്ലുകൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.
ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഭരണ പക്ഷത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയ നിയമ നിർമാണങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുപകരം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സന്തുലിതാവസ്ഥ പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ജെ.പി സർക്കാർ അധികാരം നിലനിർത്തുന്നതിന് വേണ്ടി വനിതാ സംവരണത്തെ ഒരു മറയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിലൂടെ ഒ.ബി.സി വിഭാഗത്തിൽ പെട്ടവരുടെയും ദലിതരുടെയും രാഷ്ട്രീയ ശബ്ദം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന ഈ ബില്ലുകൾ പ്രതിപക്ഷം ഒറ്റകെട്ടായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നോക്ക സമുദായത്തിൽ പെട്ടവരെയും അരികുവത്കരിക്കപ്പെട്ടവരുടെയും രാഷ്‌ടീയ സ്വാധീനം ഈ ബില്ല് നടപ്പാക്കുന്നതിലൂടെ കുറയുമെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി അവർക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റുകയാണെന്നും വിമർശിച്ചു.
ബില്ലിനെ വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പറഞ്ഞു.
അമ്മമാർ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നീ നിലകളിൽ സ്ത്രീകൾ ചെലുത്തിയ സ്വാധീനത്തിലൂടെയാണ് പാർലമെന്റിലെ എല്ലാവരുടെയും ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ശശിതരൂർ, പ്രിയങ്ക ഗാന്ധി, കനിമൊഴി തുടങ്ങി നിരവധി പ്രതിപക്ഷ എം.പിമാർ ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.
Content Highlight: Constituency redelineation will eliminate political participation of marginalized people: Rahul Gandhi