| Sunday, 8th June 2025, 9:26 am

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. മെയ്‌തെയ് സംഘടനയായ ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് വിലക്കിയത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വാദം. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.

ആംരംഭായ് നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡിലേക്ക് ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

നിലവില്‍ ബിഷ്ണുപൂരില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്ന് മണിപ്പൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. ജില്ലകളിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

അടുത്തിടെ മണിപ്പൂരില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു സംഘം എം.എല്‍.എമാര്‍ ശ്രമം നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 10 എം.എല്‍.എമാര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിക്കുകയായിരുന്നു. എട്ട് ബി.ജെ.പി എം.എല്‍.എമാരും എന്‍.പി.പിയില്‍ നിന്നുള്ള ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും അടങ്ങുന്ന സംഘമാണ് ഗവര്‍ണറെ സമീപിച്ചത്.

രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 22 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് എം.എല്‍.എമാരുടെ സംഘം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഗവര്‍ണറെ സന്ദര്‍ശിച്ച 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

യുംനാം രാധേശ്യാം സിങ്, തോക്ക്‌ചോം രാധേശ്യാം സിങ്, ലൗറെംബം രാമേശ്വര്‍ മെയ്തേയ്, തങ്ജം അരുണ്‍കുമാര്‍, കെ.എച്ച്. രഘുമണി സിങ്, കോങ്ഖാം റോബിന്ദ്രോ സിങ്, പവോനം ബ്രോജെന്‍ സിങ്, ഷെയ്ഖ് നൂറുല്‍ ഹസന്‍, ജാന്‍ഗെംലിയംഗ്, സപം നിഷികാന്ത് സിങ് എന്നീ എം.എല്‍.എമാരാണ് ഗവര്‍ണറെ സമീപിച്ചത്.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തിലാണ് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

Content Highlight: Clashes again in Manipur; Internet services suspended in five districts

We use cookies to give you the best possible experience. Learn more