കുട്ടിയെ ഇരുത്തി ആ സീന്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂക്ക സമ്മതിച്ചില്ല; അമരത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് ഛായഗ്രാഹകന്‍ മധു അമ്പാട്ട്
Malayalam Cinema
കുട്ടിയെ ഇരുത്തി ആ സീന്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂക്ക സമ്മതിച്ചില്ല; അമരത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് ഛായഗ്രാഹകന്‍ മധു അമ്പാട്ട്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 7th March 2026, 4:40 pm

മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് അമരം. മലയാളത്തിലെ അതുല്ല്യ കലാകാരന്‍ ഭരതന്‍ രചിച്ച് ചലച്ചിത്രകാവ്യത്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും മുരളിയും ജീവന്‍ നല്‍കിയപ്പോള്‍ പകരംവെക്കാനില്ലാത്ത സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിച്ചത്. അമരത്തിലെ പ്രകടനത്തിന് കെ.പി.എ.സി ലളിതക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

അമരം. Photo: News8 Malayalam

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറ് തവണയും നേടിയ മധു അമ്പാട്ടായിരുന്നു അമരത്തിന് ക്യാമറ ചലിപ്പിച്ചത്. കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അമരത്തിന്റെ ഷൂട്ടിങ്ങ് സമയത്തുണ്ടായ അനുഭവത്തെക്കുറിച്ച് മധു അമ്പാട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മലയാള സിനിമ ഇന്നും ചര്‍ച്ച ചെയ്യുന്ന ചിത്രം അന്നത്തെക്കാലത്ത് വെറും18 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് മധു അമ്പാട്ട്. ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് പ്രധാനപ്പെട്ട പ്രീ പ്ലാനിങ്ങുകള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. കൂടുതലും സെറ്റുകളില്‍ നിന്നുമുള്ള ഇംപ്രൊവൈസേഷനുകളായിരുന്നു. ഭരതന് മികച്ച വിഷ്വല്‍ സെന്‍സ് ഉളളതുകാരണം പ്രീ പ്ലാനിങ് ഒന്നും വലിയ വിഷയമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അമരത്തിന്റെ ഓപ്പണിങ് സീനില്‍ മമ്മൂട്ടി ഒരു കൊച്ചു കുഞ്ഞിനെയും മടിയിലിരുത്തി തുഴഞ്ഞുവരുന്ന സീനുണ്ട്. ആ സീന്‍ ചെയ്യാന്‍ ആദ്യം മമ്മൂട്ടി തയ്യാറായിരുന്നില്ല. താന്‍ ഒറ്റക്ക് തോണി തുഴയാം, പക്ഷേ ഒരു പിഞ്ചുകുഞ്ഞിനെ വെച്ച് തോണി തുഴയാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അത് വലിയ റിസ്‌കായിരുന്നു. പിന്നീട് ഭരതന്‍ സംസാരിച്ച് കണ്‍വിന്‍സ് ചെയ്യുകയായിരുന്നു. വലിയ റിസ്‌കായിരുന്നു അദ്ദേഹം എടുത്തത്,’ മധു അമ്പാട്ട് പറഞ്ഞു.

മധു അമ്പാട്ട്. Photo: screen grab/ cue studio/ youtube.com

ആദാമിന്റെ മകന്‍ അബു, സ്വാതി തിരുനാള്‍, സംസ്‌കൃതത്തില്‍ പുറത്തിറങ്ങിയ ആദി ശങ്കരാചാര്യ, തമിഴില്‍ പുറത്തിറങ്ങിയ ശൃഖാരം, യാരോ ഒരാള്‍, സൂര്യന്റെ മരണം തുടങ്ങിയ ചിത്രങ്ങള്‍ മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാനപ്പെട്ട ചിത്രങ്ങളാണ്. പ്രായത്തിന്റെ അവശതകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും അവഗണിച്ചുകൊണ്ട് ഇദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്.

Content Highlight: Cinematographer Madhu Ambat talks about Amaram movie and Mammootty’s risk taking shot

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.