| Wednesday, 21st May 2025, 5:29 pm

'ഞാന്‍ കിടന്നാല്‍ പ്രശ്‌നമുണ്ടോ'യെന്ന് മമ്മൂക്ക; ഡ്യൂപ്പിന് പകരം അദ്ദേഹം ചെളിയില്‍ കിടന്നു: ഛായാഗ്രാഹകന്‍ അളഗപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. 1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

ശേഷം ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്തു.

2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അളകപ്പന്‍ സംവിധാന രംഗത്തേക്കും കടന്നുവന്നു. ഇപ്പോള്‍ പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് അളകപ്പന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രജാപതി സിനിമയില്‍ ഫൈറ്റ് സീക്വന്‍സ് എടുത്തത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. അതില്‍ മമ്മൂക്ക ചെളിയില്‍ കിടക്കുന്ന ഒരു സീന്‍ എടുക്കാന്‍ ഉണ്ടായിരുന്നു. അത് മമ്മൂക്കയെ കൊണ്ട് ചെയ്യിപ്പിക്കണ്ട, ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു.

അന്ന് മമ്മൂക്ക എന്നോട് ചോദിച്ചത് ‘എന്താ ഞാന്‍ കിടന്നാല്‍ പ്രശ്‌നമുണ്ടോ?’ എന്നായിരുന്നു. എനിക്ക് അദ്ദേഹത്തെ ചെളിയില്‍ കിടത്താന്‍ പ്രയാസം തോന്നിയത് കൊണ്ടായിരുന്നു ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞത്.

‘നിങ്ങള്‍ എന്താണ് ആവശ്യപ്പെടുന്നത്’ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. നിലത്ത് കിടക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ടാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു. ചെളിയില്‍ കിടക്കുന്ന ഷോട്ട് കിട്ടിയാല്‍ അതിന് നല്ല ഇംപാക്ട് ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. ‘അതിനെന്താ. നമുക്ക് അത് എടുക്കാമല്ലോ’ എന്നും പറഞ്ഞ് മമ്മൂക്ക ചെളിയില്‍ വന്ന് കിടന്നു,’ അളകപ്പന്‍ പറയുന്നു.


Content Highlight: Cinematographer Alagappan N Talks About Prajapathi And Mammootty

We use cookies to give you the best possible experience. Learn more