സഭകളെ വീര്‍പ്പുമുട്ടിക്കുന്നു; നിയമം പുനപരിശോധിക്കണം: എഫ്.സി.ആര്‍.എ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
Kerala
സഭകളെ വീര്‍പ്പുമുട്ടിക്കുന്നു; നിയമം പുനപരിശോധിക്കണം: എഫ്.സി.ആര്‍.എ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
നിഷാന. വി.വി
Monday, 30th March 2026, 3:04 pm

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍ പുനപരിശോധിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാത്തോലികാ ബാവ.

പുതിയ നിയമം സഭയെ വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ഇരട്ടത്താപ്പ് നയമുണ്ടോയെന്ന് സംശയിക്കുന്നു. സഭകളുടെ പള്ളികളെയും വ്യക്തികളെയും സന്ദര്‍ശിക്കുകയും സഭാ നേതാക്കന്മാര്‍ക്ക് ക്രിസ്തുമസിനും മറ്റും വിരുന്നു സല്‍ക്കാരം നടത്തുകയും ചെയ്യുന്നത് സഭ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന ശ്രമം ഉണ്ടാകുമ്പോള്‍, രണ്ടു തരത്തിലുള്ള സമീപനം സഭയെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണുന്നത്. അദ്ദേഹം പറഞ്ഞു.

എഫ്.സി.ആര്‍.എ ബില്‍ പുനപരിശോധിക്കണമെന്നും ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ഫണ്ടുകളെല്ലാം റിലീസ് ചെയ്യണമെന്നും ബാവ ആവശ്യപ്പെട്ടു.

നിയമം ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനാണോ എന്ന് അറിയില്ല. കാരണം എഫ്.സി.ആര്‍എ ന്യൂനപക്ഷ- ഭൂരിപക്ഷ സംഘടനകളെയെല്ലാം ബാധിക്കുന്നതാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം മതങ്ങളെല്ലാം എഫ്.സി.ആര്‍എ.യുടെ പരിധിയില്‍ വരുന്നതാണ്. എന്തിനാണ് ഈ നിയമം കൊണ്ടു വരുന്നത് എന്നറിയില്ലെന്നും ഓര്‍ത്തഡോക്സ് ബാവ അറിയിച്ചു.

മലങ്കര സഭയുടെ എഫ്.സി.ആര്‍.എ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും കകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്‍ (എഫ്.സി.ആര്‍.എ ) 2026 മാര്‍ച്ച് 25-നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ ,സംഘടനകള്‍ എന്നിവയുടെ മേലുള്ള നിയന്ത്രണം ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഒരു സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍, അവരുടെ വിദേശ ഫണ്ടും ആസ്തികളും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍, ഈ സ്വത്തുക്കള്‍ വില്‍ക്കാനോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനോ സാധിക്കും.

ബില്ലിനെതിരെ കെ.സി വേണുഗോപാല്‍, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Churches are being oppressed; Law should be reviewed: Orthodox Church President against FCRA Act

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.