'മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ല; തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും': 100 ദിനം തികയുന്ന വേളയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ
Kerala
'മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ല; തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും': 100 ദിനം തികയുന്ന വേളയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ
ശ്രീലക്ഷ്മി പി.പി
Tuesday, 25th August 2026, 1:02 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അധികാരത്തിലേറി 100 ദിനങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ‘വീക്ഷണം’ പത്രത്തിലെഴുതിയ പ്രത്യേക ലേഖനത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാടുകളും വികസന നേട്ടങ്ങളും വ്യക്തമാക്കിയത്.

സർക്കാരിന്റെ പ്രവർത്തനങ്ങളിലെ തെറ്റുകുറ്റങ്ങൾ ആർക്കും ചൂണ്ടിക്കാണിക്കാമെന്നും, വിമർശനങ്ങളെ സർക്കാർ സഹിഷ്ണുതയോടെ സമീപിക്കുമെന്നും അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുകയാണെന്നും ‘സഹാനുഭൂതിയും സുഭരണവും’ മുൻനിർത്തിയുള്ള ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയ സർക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കുകയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കുകയും ചെയ്തു. കൃഷി, വ്യവസായം, സഹകരണം തുടങ്ങി 11 വകുപ്പുകളിലായി 597 പുതിയ പദ്ധതികളാണ് 100 ദിന കർമപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്തതിനൊപ്പം അധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും ഡി.എ കുടിശ്ശിക, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, സഹകരണ മേഖല ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശ്ശിക എന്നിവയും നൽകി. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ പഠന സഹായ കുടിശ്ശികയായി 310 കോടി രൂപയും കാരുണ്യ പദ്ധതിയുടെ കുടിശ്ശികയായ 200 കോടി രൂപയും നെല്ല് സംഭരിച്ച ഇനത്തിൽ സപ്ലൈകോയ്ക്ക് നൽകാനുള്ള 150 കോടി രൂപയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അനുവദിച്ചതായും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

സിന്തറ്റിക് ലഹരിക്കെതിരെ ‘ഓപ്പറേഷൻ കളരി’, ‘ഓപ്പറേഷൻ തണ്ടർ’ തുടങ്ങിയ കർശന നടപടികൾ ആരംഭിച്ചതായും തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കം സുഗമമാക്കാൻ 400 കോടി രൂപയുടെ ‘മിഷൻ സമൃദ്ധ’ പദ്ധതിക്ക് തുടക്കമിട്ടതായും അദ്ദേഹം അറിയിച്ചു.

‘ഇൻവെസ്റ്റ് കേരള സെൽ’, എ.ഐ മിഷൻ, ‘സെമികോൺ കേരളം’ തുടങ്ങിയവയിലൂടെ 2,145 കോടി രൂപയുടെ പുതിയ നിക്ഷേപങ്ങളും 31,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സർക്കാരിനായി. ഇതിനുപുറമെ പ്രവാസികൾക്കായി 1 കോടി രൂപ വരെയുള്ള ‘നോർക്ക കെയർ പ്ലസ്’ സുരക്ഷാ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. നാടിന്റെ സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് സർക്കാരിന്റേതെന്നും വിമർശനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.

Content Highlight:“Chief Minister and ministers are not above criticism; we will correct our mistakes when they are pointed out”: CM V. D. Satheesan as his government completes 100 days.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.