സ്പിന്നറെ പിന്തുണയ്ക്കുന്ന പിച്ചില്‍ അവനാണ് ഇന്ത്യയുടെ വജ്രായുധം; തുറന്ന് പറഞ്ഞ് പൂജാര
Cricket
സ്പിന്നറെ പിന്തുണയ്ക്കുന്ന പിച്ചില്‍ അവനാണ് ഇന്ത്യയുടെ വജ്രായുധം; തുറന്ന് പറഞ്ഞ് പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th July 2025, 3:22 pm

ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത ഇന്ത്യ വിജയം ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനോ ഇന്ത്യയ്‌ക്കോ ലീഡ് നേടാന്‍ സാധിച്ചിരുന്നില്ല.

രണ്ടാം ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നേടിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 33 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ്. മൂന്നാം ടെസ്റ്റില്‍ വിജയം നേടാനും പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയ്ക്ക് ഇനി വേണ്ടത് 135 റണ്‍സ് മാത്രമാണ്.

നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തിലാണ് നാലാം ദിവസം തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജെയ്മി സ്മിത്, ഷോയബ് ബഷീര്‍ എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്.

ഇപ്പോള്‍ ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദറിനെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റെറ്ററും ഇന്ത്യന്‍ താരവുമായ ചേതേശ്വര്‍ പൂജാര. സുന്ദര്‍ ഒരു അണ്ടര്‍ റേറ്റഡ് ബൗളറാണെന്നും ഇന്ത്യയ്ക്ക് ബുംറ, സിറാജ്, ജഡേജ, ആകാശ് എന്നീ ബൗളര്‍മാരുണ്ടെങ്കിലും സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ സുന്ദര്‍ മികച്ച പ്രകടനം നടത്തുമെന്നും പൂജാര പറഞ്ഞു.

‘അവന്‍ ഒരു അണ്ടര്‍റേറ്റഡ് ബൗളറാണ്. ഇന്ത്യയ്ക്ക് ബുംറ, സിറാജ്, ജഡേജ, ആകാശ് എന്നീ താരങ്ങളുണ്ട്. പക്ഷെ സ്പിന്നര്‍മാരെ അല്‍പ്പം സഹായിക്കുന്ന പിച്ചില്‍ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അവന്റെ ബൗളിങ്ങില്‍ നിങ്ങള്‍ വിശ്വാസിച്ചാല്‍ അവന്‍ വിക്കറ്റുകള്‍ വീഴ്ത്തും.

നാലാം ദിവസം അദ്ദേഹം പന്തെറിഞ്ഞ രീതി കാണാന്‍ തന്നെ അത്രയും ഭംഗിയുണ്ടായിരുന്നു. എതിര്‍ ടീമിലെ രണ്ട് മികച്ച ബാറ്റര്‍മാരെ പുറത്താക്കുന്നത് വലിയ നേട്ടമാണ്. ജോ റൂട്ടും ജെയ്മി സ്മിത്തും വളരെ മികച്ച ബാറ്റര്‍മാരാണ്. അവര്‍ക്ക് ഒരു മത്സരത്തെ തന്നെ മാറ്റി മറിക്കാന്‍ സാധിക്കും,’ പൂജാര പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി.

അതേസമയം മത്സരത്തിലെ നാലാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് യശസ്വി ജെയ്സ്വാളിനെയാണ്. പൂജ്യം റണ്‍സിന് ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. കരുണ്‍ നായര്‍ 14 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആറ് റണ്‍സിനും പുറത്തായത് വലിയ തരിച്ചടിയായിരുന്നു. ബ്രൈഡന്‍ കാഴ്സിക്കാണ് ഇരുവരുടേയും വിക്കറ്റ്. ശേഷം ഇറങ്ങിയ ആകാശ് ദീപിനെ ഒരു റണ്‍സിന് ബെന്‍ സ്റ്റോക്സും മടക്കിയയച്ചു.

Content Highlight: India VS England: Cheteshwar Pujara Talking About Washington Sundar