ഒരു കുടുംബത്തില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ വേണ്ട; മറിയ ഉമ്മനെ മത്സരിപ്പിക്കുകയാണെങ്കില്‍ രാജിവെക്കുമെന്ന് ചാണ്ടി ഉമ്മന്‍
Kerala
ഒരു കുടുംബത്തില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ വേണ്ട; മറിയ ഉമ്മനെ മത്സരിപ്പിക്കുകയാണെങ്കില്‍ രാജിവെക്കുമെന്ന് ചാണ്ടി ഉമ്മന്‍
രാഗേന്ദു. പി.ആര്‍
Monday, 16th March 2026, 10:24 pm
മറിയക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിത്തരാമെന്നും ചാണ്ടി ഉമ്മന്‍ നേതൃത്വത്തെ അറിയിച്ചു

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളും സഹോദരിയുമായ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ രാജിവെക്കുമെന്ന് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍.

ഒരു കുടുംബത്തില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ വേണ്ടെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. മറിയക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിത്തരാമെന്നും ചാണ്ടി ഉമ്മന്‍ നേതൃത്വത്തെ അറിയിച്ചു.

മറിയ ഉമ്മനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

രാജിക്കത്ത് എഴുതി കൈയില്‍ വെച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നീ നേതാക്കളെ ചാണ്ടി ഉമ്മന്‍ അറിയിച്ചു.

കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മത്സരിക്കുകയാണെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാകുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഇതിനുമുമ്പും സമാനമായി ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിട്ടുണ്ട്. നാളെ (ചൊവ്വ) ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം ഇന്ന് (തിങ്കള്‍) ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് അതുസംബന്ധിച്ച് ദല്‍ഹിയില്‍ വെച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട്, നിങ്ങള്‍ ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കരുതെന്നാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.

2023 സെപ്റ്റംബറില്‍ നടന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടിയത്.

Content Highlight: Chandy Oommen says he will resign if Maria Oommen is fielded

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.