| Friday, 25th July 2025, 10:32 am

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റി ചാന്‍സിലര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപനന്തപുരം: വിവിധ സര്‍വകലാശാല സിന്‍ഡിക്കേുകളിലേക്ക് സംഘപരിവാറുകാരെ അംഗങ്ങളായി നിര്‍ദേശിച്ച് ചാന്‍സിലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തിരുവനന്തപുരം സംസ്‌കൃത സര്‍വകലാശാലയിലും കല്‍പറ്റ വെറ്റിനറി സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ചട്ടം ലംഘിച്ചാണ് ചാന്‍സിലര്‍ ആര്‍.എസ്.എസ് കേന്ദ്രത്തിന്റെ തീരുമാനം നടപ്പാക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

സംസ്‌കൃത സര്‍വകലാശാലയിലെ താത്ക്കാലിക വി.സി പ്രൊഫ. കെ.കെ ഗീതാകുമാരി അധ്യാപകരുമായി ചര്‍ച്ചചെയ്ത് യോഗ്യരായവരുടെ പേരുകള്‍ തീരുമാനിച്ച് ചാന്‍സിലര്‍ക്ക് കൈമാറിയെങ്കിലും ഒരാളെ പോലും പട്ടികയിലുള്‍പ്പെടുത്തിയില്ല.

ആര്‍.എസ്.എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘില്‍ അംഗങ്ങളായ ഡോ. ആര്‍.എസ്. വിനീത് (അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശേരി), ഡോ. സിന്ധു അന്തര്‍ജനം (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ എസ്.ഡി കോളേജ്), ആര്‍.എസ്.എസ് അനുഭാവികളായ ഡോ. എസ്. ശ്രീകലാദേവി (റിട്ട. അസോസിയേറ്റ് പ്രൊഫസര്‍, നീറമണ്‍കര എന്‍.എസ്.എസ് കോളേജ്), ഡോ. കെ ഉണ്ണികൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ്) എന്നിവരെയാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിലേക്ക് നിര്‍ദേശിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയിലും സംഘപരിവാര്‍ നോമിനികളെ സിന്‍ഡിക്കേറ്റിലേക്ക് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കല്‍പറ്റ വെറ്ററിനറി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന് സമാനമായ മാനേജ്‌മെന്റ് കൗണ്‍സിലിലേക്കും സംഘപരിവാറുകാരെ നിയമിച്ചു. ബി.ജെ.പി അനുകൂല അധ്യാപകസംഘടനയായ എ.ബി.ആര്‍.എസ്.എമ്മിന്റെ പ്രസിഡന്റ് ഡോ. സാനി എസ്. ജൂലിയറ്റ്, ജനറല്‍ സെക്രട്ടറി ഡോ. സി.എന്‍. ദിനേശ് എന്നിവരെയാണ് നിര്‍ദേശിച്ചത്.

സര്‍വകലാശാല രാജ്ഭവന് നല്‍കിയ പാനല്‍ തള്ളിയാണ് ഇവരെയും ഗവര്‍ണര്‍ നിര്‍ദേശിച്ചത്. രണ്ടുമാസം മുമ്പുവരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.വി.യു.ടി.എയുടെ അംഗങ്ങളായിരുന്നു ഇരുവരും. എന്നാല്‍ അടുത്തിടെ രൂപീകരിച്ച എ.ബി.ആര്‍.എസ്.എം എന്ന ബി.ജെ.പി അനുകൂല സംഘടനയിലേക്ക് ഇവര്‍ ചേക്കേറിയിരുന്നു. 2024 ഫെബ്രുവരിയില്‍ രൂപീകരിച്ച മാനേജ്‌മെന്റ് കൗണ്‍സിലില്‍ നോമിനികളുടെ പാനല്‍ അട്ടിമറിച്ചാണ് ഗവര്‍ണര്‍ പുതിയ സംഘപരിവാര്‍ പാനലിന് നിര്‍ദേശം നല്‍കിയത്.

Content Highlight: Governor Rajendra Vishwanath Arlekhar suggests BJP supporters in universities

We use cookies to give you the best possible experience. Learn more