നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
“ഞാനീ ചെയ്തതിനൊക്കെ നീ ദൈവത്തോട് നന്ദി പറയുക”- അയാളവളെ പൊക്കിയെടുത്തു. എന്നിട്ട് കാലിലേയും കൈകളിലേയും കെട്ടുകളറുത്തു
കളഞ്ഞു. അവളെ നിലത്തു നിര്‍ത്തി. എന്നിട്ടവളെയും വലിച്ചുകൊണ്ട് നടത്തം തുടങ്ങി.
“ദയവുചെയ്ത്, ഒരു മിനുട്ടെനിക്കു തരൂ, എന്റെ കയ്യും കാലുമൊക്കെ അറ്റുപോയതുപോലെ തോന്നുന്നു”. ബട്ടര്‍കപ്പ് പറഞ്ഞു. മുഖംമൂടി അവളുടെ
കൈ വിട്ടു.[]
ബട്ടര്‍കപ്പ് കൈകള്‍ തിരുമ്മി ചൂടുപിടിപ്പിച്ചു. കാലിന്റെ പാദങ്ങള്‍ തിരുമ്മി. എന്നിട്ട് മരിച്ചുകിടക്കുന്ന സിസിലിയന്റെ നേരെ നോക്കി അവള്‍ പിറുപിറുത്തു: “അത്ഭുതം തന്നെ. അത്രയും സമയം നിങ്ങളുടെ കപ്പിലായിരുന്നല്ലോ വിഷമുണ്ടായിരുന്നത് ഇല്ലെ?”
“രണ്ടിലും. കഴിഞ്ഞ രണ്ടുകൊല്ലമായി ഞാന്‍ അയോകേന്‍ പൊടിക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു”- മുഖംമൂടി.
ബട്ടര്‍കപ്പ് അയാളുടെ നേരെ നോക്കി. ആ രൂപം അവളെ ഭീതയാക്കി. മുഖംമൂടിയണിഞ്ഞ അപകടകാരി. അയാളുടെ ശബ്ദം പരുക്കനായിരുന്നു. എല്ലാ ശക്തിയും സംഭരിച്ചവള്‍ അലറി- “നിങ്ങളാരാണ്?”
“എന്നെ പേടിക്കേണ്ട കാര്യമില്ല. അതുമാത്രം നീ അറിഞ്ഞാല്‍ മതി. നീ ആവശ്യത്തിനു വിശ്രമിച്ചുകഴിഞ്ഞു.” ഇതും പറഞ്ഞയാള്‍ അവളേയും വലിച്ചുകൊണ്ട് നടന്നുതുടങ്ങി. അവള്‍ക്കയാളെ പിന്തുടരുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു.
അവര്‍ ആ മലമ്പാതയിലൂടെ നടന്നുതുടങ്ങി. എങ്ങും ചന്ദ്രിക നിറഞ്ഞു തുളുമ്പി നിന്നിരുന്നു. എല്ലായിടത്തും പാറക്കൂട്ടങ്ങള്‍ ഉയര്‍ന്നുനിന്നു. ബട്ടര്‍കപ്പിന് ഇതൊക്കെ, ഈ ചന്ദ്രിക പോലും മരണത്തിന്റെ വിളര്‍ത്ത മഞ്ഞള്‍ മുഖംപോലെ തോന്നിച്ചു.
കുറേയേറെ മണിക്കൂറുകളായി അവള്‍ മൂന്നു കൊലപാതകികളുടെ കൂടെ കഴിയുന്നു. അവര്‍ അവളുടെ മുമ്പില്‍ വെച്ചുതന്നെ അവളെ കൊല്ലുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
പക്ഷേ, അവരേക്കാളും, അവള്‍ ഈ മുഖംമൂടിയെ പേടിച്ചു. മരണത്തിനേക്കാള്‍ ചീത്തയായ എന്തോ ഒന്ന് തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. ശക്തി സംഭരിച്ചുകൊണ്ടവള്‍ പറഞ്ഞു: “നീ എന്നെ വെറുതെ വിട്ടാല്‍, നിനക്കിഷ്ടമുള്ള അത്ര പണം ഞാന്‍ തരാം.”
കറുത്ത മുഖംമൂടി അവളുടെ നേരെ നോക്കി. “അപ്പോള്‍ നീ പണക്കാരിയാണല്ലേ?”
“പണക്കാരിയാവും, നീ എന്നെ വെറുതെ വിട്ടാല്‍ ചോദിക്കുന്നത്ര പണം ഞാന്‍ ശരിയാക്കിത്തരാം”- ബട്ടര്കപ്പ്.
“ഞാന്‍ വെറുതെ പറഞ്ഞതല്ല”- ബട്ടര്‍കപ്പ്…
“നീ വാഗ്ദാനം ചെയ്തതുതന്നെ. നിന്നെ ഞാന്‍ വെറുതെ വിടുക. നിന്റെ വാഗ്ദാനം, അതിനെന്തു വിലയുണ്ട്. “- മുഖംമൂടി.
അവര്‍ മലമ്പാതയില്‍നിന്ന് തുറസ്സായ സ്ഥലത്തെത്തി. മുഖംമൂടി നിന്നു. അതാ ഒരായിരം നക്ഷത്രങ്ങള്‍ കത്തിജ്ജ്വലിക്കുന്നു. മുഖംമൂടി നിര്‍ന്നിമേഷനായി അത് നോക്കി നിന്നു. മുഖംമൂടിക്ക് പിന്നില്‍ അയാളുടെ കണ്ണുകള്‍ തിളങ്ങുന്നതവള്‍ കണ്ടു.
പെട്ടെന്ന് അയാള്‍ തിരിഞ്ഞു. അവളേയും വലിച്ചുകൊണ്ടയാള്‍ ഇരുണ്ട മലമ്പാതയിലേക്ക് നടന്നു. അവള്‍ മറിഞ്ഞുവീണു. വീണ്ടും അവളെ അയാള്‍ വലിച്ചെണീപ്പിച്ചു.
“ഇത്ര വേഗത്തില്‍ എനിക്ക് നടക്കാനാവില്ല”- ബട്ടര്‍കപ്പ്.
“നിനക്ക് കഴിയും. അല്ലെങ്കില്‍ കഴിയണം. അല്ലെങ്കില്‍ നീ അനുഭവിക്കും.
രക്ഷപ്പെടാന്‍ ഞാന്‍ സമ്മതിക്കുമെന്ന് നീ കരുതുന്നുണ്ടോ?”- മുഖംമൂടി. ബട്ടര്‍കപ്പ് തലയാട്ടി.
“എന്നാല്‍ ഓടൂ”- പാറപ്പുറത്തുകൂടി ചാടിക്കടന്നുകൊണ്ടയാള്‍ അവളേയും വലിച്ചുകൊണ്ട് ഓടിത്തുടങ്ങി. വീഴാതിരിക്കാന്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു. അഞ്ചുമിനിട്ടിനുശേഷം അയാള്‍ നിന്നു.
“ശ്വാസം കഴിക്കൂ”. അയാള്‍ പറഞ്ഞു. അവള്‍ അയാള്‍ പറയുന്നതൊക്കെ അനുസരിച്ചുകൊണ്ടിരുന്നു. എങ്കിലും അവള്‍ വീണ്ടും പൊട്ടിത്തെറിച്ചു.
“നീ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?”
“നിന്നെപ്പോലെ ഒരു അഹംഭാവിയോട് ഞാന്‍ ഉത്തരം പറയാറില്ല”.
“നീ എന്നോട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അദ്ദേഹം എന്നെ കണ്ടുപിടിക്കാതിരിക്കില്ല.”
“അദ്ദേഹമോ… ഓ… രാജാവ്?”
“അതെ- ഹംപര്‍ഡിന്‍ക് രാജകുമാരന്‍- അയാളെക്കാള്‍ വലിയ വേട്ടക്കാരന്‍ ഇല്ല. മേഘം നിറഞ്ഞ ദിവസം അദ്ദേഹം പരുന്തിനെ വെടിവെച്ച് വീഴ്ത്തും.”
“അപ്പോള്‍ നിന്റെ പ്രിയതമന്‍ നിന്നെ രക്ഷിക്കുമെന്ന് വിശ്വാസമുണ്ട്, ഇല്ലേ?”
“ഞാനൊരിക്കലും അയാളെന്റെ പ്രിയതമനാണെന്ന് പറഞ്ഞില്ല. അയാളെന്നെ രക്ഷിക്കും. അതെനിക്കറിയാം.”
“നീ നിന്റെ ഭാവിവരനെ സ്‌നേഹിക്കുന്നില്ലെന്നാണോ പറഞ്ഞത്? അത്ഭുതം തന്നെ. നീ സത്യസന്ധയാണല്ലോ? പെണ്ണേ നീ ഒരപൂര്‍വ ജീവിതന്നെ.”
“രാജകുമാരനും ഞാനും ആദ്യംമുതലേ കള്ളം പറഞ്ഞിട്ടില്ല. അയാള്‍ക്കറിയാം ഞാനയാളെ സ്‌നേഹിക്കുന്നില്ലെന്ന്.”
“അപ്പോള്‍ നിനക്ക് സ്‌നേഹിക്കാന്‍ കഴിയില്ല അല്ലേ?”
“എനിക്ക് എല്ലാം മറന്ന് സ്‌നേഹിക്കാന്‍ കഴിയും.”
“നാവടക്കൂ.”
“നിന്നെപ്പോലൊരു കൊലയാളിക്ക് സങ്കല്പിക്കാന്‍ കഴിയാത്തത്ര അഗാധമായി ഞാന്‍ സ്‌നേഹിച്ചിട്ടുണ്ട്.”
അയാളവളുടെ മുഖത്താഞ്ഞടിച്ചു.
“രാജകുമാരി, കളവ് പറയുന്നതിനുള്ള ശിക്ഷയാണത്.”
“പക്ഷേ, ഞാന്‍ സത്യമാണ് പറയുന്നത്, ഞാന്‍-” അയാളുടെ കൈ വീണ്ടും ഉയരുന്നത് കണ്ടവള്‍ നിര്‍ത്തി. വീണ്ടും അവര്‍ ഓടാന്‍ തുടങ്ങി. മണിക്കൂറുകളോളം അവര്‍ പിന്നെ സംസാരിച്ചില്ല. ഓട്ടം തന്നെ. അവള്‍ക്ക് തളര്‍ന്നെന്നു തോന്നുമ്പോള്‍ അയാള്‍ നില്ക്കും. അവളുടെ കൈ വിടും, അങ്ങനെ…
..തുടരും…
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…