നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
തുര്‍ക്കിയിലെ പെണ്ണുങ്ങള്‍ അവരുടെ കുട്ടികളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ പ്രസിദ്ധരാണ്. ഇരുപത്തിനാല് റാത്തലിലധികം തൂക്കമുള്ള ഒരേ ഒരു കുട്ടി ദക്ഷിണ തുര്‍ക്കിയിലാണ് ജനിച്ചത്. തുര്‍ക്കിയിലെ ആശുപത്രി റെക്കാര്‍ഡുകള്‍ നോക്കിയാലറിയാം ഇരുപത് റാത്തലിലധികം തൂക്കമുള്ള പതിനൊന്ന് കുട്ടികള്‍ അവിടെ ജനിച്ചിട്ടുണ്ടെന്ന്.[]
പതിനഞ്ചിനും ഇരുപതിനും ഇടയില്‍ തൂക്കമുള്ള തൊണ്ണൂറ്റിയഞ്ച് കുട്ടികളവിടെ ജനിച്ചിട്ടുണ്ട്. ആകെ നൂറ്റിയാറ്. എല്ലാ കുട്ടികള്‍ക്കും സംഭവിക്കാറുള്ളതുപോലെ ഇവര്‍ക്കെല്ലാം ജനിച്ച ഉടനെ അല്പം തൂക്കം കുറഞ്ഞു. എന്നാല്‍ ഫെസിക്കിന് മാത്രം തൂക്കം കുറഞ്ഞില്ല.
ജനിച്ച അന്നുതന്നെ ഉച്ചകഴിഞ്ഞപ്പോള്‍ തൂക്കം ഒരു റാത്തല്‍കൂടി കൂടി. ഫെസിക്ക് രണ്ടാഴ്ചനേരത്തെയാണ് പിറന്നത്. (ഒറ്റ ദിവസംകൊണ്ട് തൂക്കം കൂടിയതിന്റെ കാരണം നേരത്തെയുള്ള ജനനമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ അല്ലെങ്കിലും അങ്ങനെയാണ്. കാരണം അവര്‍ക്കറിയില്ലെങ്കില്‍, അവരെന്തെങ്കിലും കാരണം പറയും. ഫെസിക്ക് താമസിച്ചാണ് പിറന്നതെങ്കില്‍ അവര്‍ പറയും അതാണ് കാരണമെന്ന്. പ്രസവസമയത്ത് മഴപെയ്തിരുന്നെങ്കില്‍ അവര്‍ പറയും അതാണ് കാരണമെന്ന്).
ആരോഗ്യമുള്ള ഒരു കുട്ടിയുടെ തൂക്കം ആറ് മാസംകൊണ്ട് ഇരട്ടിയാവും. ഒരു കൊല്ലം കൊണ്ട് മൂന്നിരട്ടിയാവും. എന്നാല്‍ ഫെസിക്കിന് ഒരു വയസ്സായപ്പോള്‍ തൂക്കം എണ്‍പത്തിയഞ്ച് റാത്തലായിരുന്നു. അവനൊരു പിളുന്തനൊന്നുമായിരുന്നില്ല. നല്ല ആരോഗ്യവും ശക്തിയുമുള്ള കുട്ടി.
അവന്‍ നഴ്‌സറി ക്ലാസ്സില്‍ എത്തുമ്പോഴേക്കും മീശയും താടിയും വടിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് മറ്റു കുട്ടികള്‍ അവന്റെ ജീവിതം ദുരിതപൂര്‍ണമാക്കി. ആദ്യം അവര്‍ക്കവനെ പേടിയായിരുന്നു. എന്നാല്‍ അവനൊരു നിരുപദ്രവകാരിയാണെന്നറിഞ്ഞതോടെ അവരവനെ ശരിക്കും വാട്ടാന്‍ തുടങ്ങി.
“ഞാനല്ല”- അവന്റെ മറുപടി.
“എന്നിട്ട് നീയെന്താ ശണ്ഠയ്ക്ക് നില്ക്കാത്തത്”- അവനൊന്നും പറയില്ല. അവരവനെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യും. അവസാനം അവന് കരച്ചില്‍ വരും.
ഒരു ദിവസം അച്ഛനവനെ വിളിച്ചു: “ഇവിടെ വരൂ.”
ഫെസിക്ക് നല്ല അനുസരണയുള്ള കുട്ടിയായിരുന്നു.
“കണ്ണീര്‍ തുടയ്ക്കൂ…”- അച്ഛന്‍.
രണ്ടു കുട്ടികള്‍ അതിന് തൊട്ടു മുന്‍പവനെ ഇടിച്ചു നിരപ്പാക്കിയിരുന്നു. കരച്ചിലടക്കാനവനെത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
“ഫെസിക്ക്, ഇങ്ങനെ ആയാല്‍ ശരിയാവില്ല”- അമ്മ.
“സാരോല്ല, ഞാനത്ര കാര്യമാക്കുന്നില്ല”- ഫെസിക്ക്.
“നീ അത് കാര്യമാക്കണം. അതാ വേണ്ടത്. നിന്നെ ശണ്ഠ പിടിക്കാന്‍ ഞാന്‍ പഠിപ്പിക്കാം”- അച്ഛന്‍.
“വേണ്ട”- ഫെസിക്ക്.
“നീ അച്ഛന്‍ പറയുന്നത് അനുസരിക്ക്”- അമ്മ.
‘ഞാനത് ചെയ്യില്ല’- ഫെസിക്ക്.
‘നിന്റെ അച്ഛനെ ഇടിക്കൂ’- അമ്മ വീണ്ടും പറഞ്ഞു.
അവന്‍ മുറ്റത്തിറങ്ങി.
“മുഷ്ടി ചുരുട്ടൂ”- അച്ഛന്‍.
ഫെസിക്ക് മുഷ്ടി ചുരുട്ടി. അച്ഛന്‍ അമ്മയുടെ നേരെ നോക്കി. പിന്നെ ആകാശത്തേക്കും.
“അവന് മുഷ്ടി ചുരുട്ടാന്‍ പോലും അറിയില്ല”- അച്ഛന്‍.
“അവന്‍ ശ്രമിക്കുന്നുണ്ട്. അവന് ആറുവയസ്സേ ആയുള്ളൂ. അവന്‍ ശരി
യാവും”- അമ്മ.
അച്ഛന്‍ സ്വരം മയപ്പെടുത്തി പറഞ്ഞു: (അല്ലെങ്കില്‍ അവന്‍ കരഞ്ഞാലോ).
“തേന്‍ കുഴമ്പേ, നോക്ക്. നീ മുഷ്ടി ചുരുട്ടുമ്പോള്‍ ഒരിക്കലും തള്ളവിരല്‍ ഉള്ളിലാക്കരുത്. എപ്പോഴും തള്ളവിരല്‍ പുറത്തായിരിക്കണം. കാരണംനീ ആരെയെങ്കിലും ഇടിക്കുമ്പോള്‍ തള്ളവിരല്‍ ഉള്ളിലാണെങ്കില്‍ ഇടികൊള്ളുന്ന ആള്‍ക്കായിരിക്കില്ല വേദന. നിനക്കായിരിക്കും.”
“എനിക്കാരേയും നോവിക്കേണ്ട, അച്ഛാ”- ഫെസിക്ക്.
“നീ ആരെയെങ്കിലും നോവിക്കണമെന്ന് ഞാന്‍ പറഞ്ഞില്ല. നിനക്ക് നിന്നെ രക്ഷിക്കാന്‍ കഴിയണം. നിനക്കത് കഴിയുമെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുകേം വേണം. എങ്കില്‍ ആരും നിന്നെ ഉപദ്രവിക്കാന്‍ വരില്ല.”- അച്ഛന്‍.
“ഞാനത് കാര്യാക്കുന്നില്ല”- ഫെസിക്ക്.
“നീ മുഷ്ടി ചുരുട്ടൂ”- അച്ഛന്‍.
ഇത്തവണ മുഷ്ടി ചുരുട്ടിയത് ശരിയായിരുന്നു.
“അവനെത്ര ഭംഗിയായി പഠിച്ചു”- അമ്മ.
“ഇനി എന്നെ ഇടിക്കൂ”- അച്ഛന്‍.
“ഞാനത് ചെയ്യില്ല”- ഫെസിക്ക്.
“നിന്റെ അച്ഛനെ ഇടിക്കൂ”- അമ്മ വീണ്ടും പറഞ്ഞു.
“ഒരു പക്ഷേ, അവന് ഇടിക്കാന്‍ അറിയില്ലായിരിക്കും”- അച്ഛന്‍.
“ഒരു പക്ഷേ…” അമ്മ സങ്കടത്തോടെ തലയാട്ടി.
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…