| Friday, 24th April 2026, 7:53 pm

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ നിരോധിക്കും; പാര്‍ലമെന്റില്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

ആദർശ് എം.കെ.

ലണ്ടന്‍: ലണ്ടനിലെ ഒരു സിനഗോഗില്‍ നടന്ന തീവെപ്പ് ശ്രമത്തിന് പിന്നാലെ, ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ.ആര്‍.ജി.സി) നിരോധിക്കുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.

ലണ്ടനിലെ കെന്റണ്‍ യുണൈറ്റഡ് സിനഗോഗില്‍ ചീഫ് റാബി സര്‍ എഫ്രയീം മിര്‍വിസിനൊപ്പം സന്ദര്‍ശനം നടത്തവെയാണ് സ്റ്റാര്‍മെര്‍ ഈ നീക്കത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചത്.

ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകള്‍ യു.കെയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ താന്‍ അതീവ ആശങ്കാകുലനാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇത്തരം ശത്രുതാപരമായ നീക്കങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണം ആവശ്യമാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുന്ന അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഐ.ആര്‍.ജി.സിയെ നിരോധിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെന്റണ്‍ സിനഗോഗിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 17-ഉം 19-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനുമായി ബന്ധമുള്ള ഒരു ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

‘അസ്ഹാബ് അല്‍-യമീന്‍ അല്‍-ഇസ്‌ലാമിയ’ എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഇവര്‍ക്ക് ഇറാനുമായുള്ള ബന്ധം എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.കെയിലെ ജൂത സാംസ്‌കാരിക-മത കേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി വിദ്വേഷ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഇതുവരെ എട്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗവുമായും കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റുമായും (സി.എസ്.ടി) ചേര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

യു.കെയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് സ്റ്റാര്‍മറുടെ സിനഗോഗ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

ഗസയിലെ ഇസ്രഈല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ മൂലം ലേബര്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ജനപിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീന്‍ പാര്‍ട്ടി, റിഫോം യു.കെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ലേബര്‍ പാര്‍ട്ടി വലിയ വെല്ലുവിളി നേരിടുന്നുമുണ്ട്.

പീറ്റര്‍ മണ്ടല്‍സണെ യു.എസ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്റ്റാര്‍മര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സ്റ്റാര്‍മര്‍ രാജിവെക്കേണ്ടി വന്നേക്കാമെന്നും ചില മാധ്യമങ്ങള്‍ പ്രവചിക്കുന്നു.

Content highlight: British Prime Minister Keir Starr says Iran’s Revolutionary Guard will be banned

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more