വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്നും സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണം: സുപ്രീം കോടതി
India
വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്നും സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണം: സുപ്രീം കോടതി
രാഗേന്ദു. പി.ആര്‍
Monday, 16th February 2026, 8:40 pm

ന്യൂദല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്നും സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതരാണെന്നും അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്‌നയുടേതാണ് പരാമര്‍ശം.

വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കില്ലെന്നും കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് ജീവിക്കുന്നതെങ്കിലും വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിലേക്ക് പോകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നമ്മള്‍ പഴയ രീതികള്‍ പിന്തുടരുന്നവര്‍ ആയിരിക്കാം. എന്തുതന്നെയായാലും വിവാഹത്തിന് മുമ്പ് എങ്ങനെയാണ് അപരിചിതരായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ പ്രതിയെ ശിക്ഷിക്കേണ്ട കേസല്ലിതെന്നും കോടതി ചൂണ്ടിക്കാട്ടി. ബുധനാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.

കേസില്‍ ആരോപണവിധേയനായ വ്യക്തി വിവാഹിതനാണെന്നാണ് പരാതിക്കാരി പറയുന്നത്. ഇയാള്‍ 2024 ജനുവരി 19ന് പഞ്ചാബില്‍ വെച്ച് വീണ്ടും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.

എന്നാല്‍ പ്രതി വിവാഹ വാഗ്ദാനം നല്‍കി തന്നെ ദല്‍ഹിയിലും ദുബായിലും വെച്ച് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ ആരോപണം. തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തുവെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

പ്രതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതിക്കാരി ദുബായിലേക്ക് പോയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് യുവതിക്ക് ദുബായിയില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

2022ലാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. മാട്രിമോണി മുഖേനയാണ് പരിചയപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സെഷന്‍ കോടതിയും ദല്‍ഹി ഹൈക്കോടതിയും പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Both men and women should abstain from premarital sex: Supreme Court

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.