ബെംഗളൂരു: മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ പുതിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു. ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് സംഘടനയെ നയിക്കാൻ ഹരിപ്രസാദിനെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഹരിപ്രസാദിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
കോൺഗ്രസിന്റെ സംഘടനാ രംഗത്ത് വളരെ വലിയ പരിചയസമ്പത്തുള്ള നേതാവാണ് ബി.കെ. ഹരിപ്രസാദ്. നിലവിൽ ഹരിയാന കോൺഗ്രസിന്റെ ചുമതലയുള്ള അദ്ദേഹം പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ ആ സ്ഥാനം ഒഴിയുമെന്നാണ് കരുതപ്പെടുന്നത്.
സംഘടനയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, വരാനിരിക്കുന്ന കർണാടക നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പാർട്ടി സ്ഥാനാർത്ഥിയായി ഇതിനോടകം നാമനിർദേശം ചെയ്തിട്ടുമുണ്ട്.
കർണാടകയിലെ നിലവിലെ രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാനും പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ ശക്തമാക്കാനും ബി.കെ. ഹരിപ്രസാദിന്റെ നേതൃപാടവം ഏറെ സഹായിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയതിനെ തുടർന്ന് കർണാടക പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിഞ്ഞ ഡി.കെ. ശിവകുമാറിന്റെ മികച്ച സംഭാവനകളെ പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നിർദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പതിമൂന്ന് മന്ത്രിമാർക്കൊപ്പമാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കൈകളിൽ ഭരണഘടന ഏന്തിയാണ് ശിവകുമാർ അധികാരമേറ്റത്.
ഡി.കെ. ശിവകുമാറിനൊപ്പം ജി. പരമേശ്വര കർണാടകയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ഭരണമാറ്റത്തെ തുടർന്ന് പദവി ഒഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കഴിഞ്ഞ ദിവസം എ.ഐ.സി.സി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
Content Highlight: BK Hariprasad Appointed Karnataka Congress President