ന്യൂദൽഹി: ബംഗാൾ മാൾഡാ ഗ്രാമത്തിൽ വനിതകളടക്കമുള്ള ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
തെരഞ്ഞെടുപ്പ് റദ്ദാക്കി ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബി.ജെ.പി പദ്ധതിയിടുന്നതായി മമത പറഞ്ഞു.
സാഗർഡിഗിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മമതയുടെ മറുപടി.
ബംഗാളിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
‘ആരാണ് ഇതിന് ഉത്തരവാദിയെന്ന് എനിക്കറിയില്ല, ആരും എന്നെ അറിയിച്ചിട്ടില്ല. ഭരണം എന്റെ കയ്യിലല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നത്,’മമത പറഞ്ഞു.
ഇന്നലെയായിരുന്നു ബംഗാളിലെ മാൾഡാ ജില്ലയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞത്. എട്ടുമണിക്കുറോളം ഉദ്യോഗസ്ഥരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം.
എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധിപേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയതിലായിരുന്നു ഗ്രാമവാസികൾ പ്രതിഷേധിച്ചത്.
ജുഡീഷ്യൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പ്രതിഷേധക്കാർ ആദ്യം ശ്രമിച്ചത്. ഇത് നിഷേധിക്കപെട്ടതോടെയായിരുന്നു ഉദ്യോഗസ്ഥരെ ഘരാവോ ചെയ്തത്.
ദേശീയപാതകൾ മുതൽ ഗ്രാമ പാതകൾവരെ തടഞ്ഞുകൊണ്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.
ഫോം 6 അപേക്ഷകൾ ഫയൽ ചെയ്യുന്നതിൽ കാര്യമായ ക്രമക്കേടുകൾ ഉണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ രൂക്ഷമായ ഭാഷയിലായിരുന്നു സുപ്രീം കോടതി വിമർശിച്ചത്.
ബംഗാളിൽ നടന്നത് അസാധാരണ സംഭവമാണെന്നും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്
മാത്രമല്ല, കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയെന്ന നാണംകെട്ട പ്രവൃത്തി കൂടിയാണ് ഇവർ ചെയ്തതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു.
പശ്ചിമ ബംഗാൾ സർക്കാരും പൊലീസും ഉദ്യോഗസ്ഥരെ രക്ഷിക്കാതെ കടമയിൽ നിന്നുള്ള ഒളിച്ചോടുകയാണ് ചെയ്തതെന്നും. ഈ നിഷ്‌ക്രിയത്വത്തിന് മറുപടി നൽകേണ്ടി വരുമെന്നും കോടതി പറഞ്ഞു.
Content Highlight: BJP’s plan to impose President’s rule in Bengal; Mamata slams judicial officers for taking them hostage