മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് അജിത് പവാറിന്റെ മരണ ശേഷം പങ്കാളി സുനേത്ര പവാറിനെ ഉപ മുഖ്യമന്ത്രിയാക്കിയതിന്റെ ബുദ്ധികേന്ദ്രം ബി.ജെ.പിയാണെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സമാന.
ബി.ജെ.പി നേതൃത്വവും എൻ.സി.പി(അജിത് പവാർ) നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താക്കറെയും രണ്ടുവിഭാഗം എൻ.സി.പിയുടെ ലയനം ആഗ്രഹിക്കുന്നില്ലെന്നും സമാനയിലെ ലേഖനം പറയുന്നു.
സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത് ആരാണെന്നും ലേഖനം ചോദിച്ചു.
എൻ.സി.പി (ശരത് പവാർ) പ്രസിഡന്റ് ശരത് പവാറും, വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും, പവാർ കുടുംബത്തിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞയെകുറിച്ച് അറിഞ്ഞില്ലെന്നും ലേഖനത്തിൽ പറയുന്നു.
അജിത് പവാറിന്റെ മരണശേഷം എൻ.സി.പിയിൽ അധികാര വടംവലി ഉണ്ടായി, പാർട്ടിയുടെ തലപ്പത്തേക്കെത്താൻ പ്രഫുൽ പട്ടേലും സുനിൽ താക്കറെയും പരസ്പരം മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നിയന്ത്രണം സുനേത്ര പവാറിന് കൈമാറാൻ വേണ്ടിയാണ് ഉപ മുഖ്യമന്ത്രിയാക്കിയതെന്നുമാണെന്ന് ലേഖനം പറയുന്നത്.
നിലവിൽ രണ്ടുമുന്നണികളിലായി നിൽക്കുന്ന എൻ.സി.പികളുടെ ലയനം സംസ്ഥാന രാഷ്ട്രീയത്തിലും കേന്ദ്ര രാഷ്ട്രീയത്തിലും ഒരുപോലെ നിർണായകമാണ്.
മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരണപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു പങ്കാളി സുനേത്ര പവാർ സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഇത് വലിയ ചർച്ചകൾക്കും കാരണമായിരുന്നു.
Content Highlight: BJP ‘mastermind’ behind Sunetra Pawar’s appointment as deputy CM, claims Saamana