ഭോപ്പാൽ: നിർബന്ധിത മത പരിവർത്തനമാരോപിച്ച് കാഴ്‌ച പരിമിതിയുള്ള സ്ത്രീയെ ആക്രമിച്ച് ബി.ജെ.പി നേതാവ്. മധ്യപ്രദേശത്തിലെ ജബൽപൂരിലെ ബി.ജെ.പി നേതാവായ അഞ്ജു ഭാർഗവാണ് സ്ത്രീക്കുനേരെ ആക്രമണം നടത്തിയത്.
സ്ത്രീയുടെ വൈകല്യത്തെക്കുറിച്ച് ബി.ജെ.പി നേതാവ് അഭിപ്രായ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തു വരുന്നത്.
അന്ധയായ സ്ത്രീയെ കുറിച്ച് അപകീർത്തിപരമായ പരാമർശനങ്ങളാണ് ബി.ജെ.പി നേതാവ് നടത്തിയത്.
ഈ ജന്മത്തിൽ അവർ അന്ധയാണ് അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്ന് അഞ്ജു ഭാർഗവ പറഞ്ഞു. ക്രിസ്ത്യാനികൾക്കിടയിൽ സിന്ദൂരം ധരിച്ചത്തിയതിനും സ്ത്രീയെ അവർ ചോദ്യം ചെയ്തു.
സ്ത്രീയെ അവർ ശാരീരികമായി ഉപദ്രവിക്കുന്നതും വഴക്കുണ്ടാക്കുന്നതും പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബി.ജെ.പി നേതാവ് സ്ത്രീയോട് ആക്രോശിക്കുന്നത് അവരുടെ മുഖം പിടിച്ച് വലിക്കുന്നതും കൈകൾ വളച്ചൊടിക്കുന്നതും വിഡിയോയിൽ കാണാം.
മാന്യമായി സംസാരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും സ്ത്രീ ആവശ്യപ്പെട്ടിട്ടുംഅഞ്ജു ഭാർഗവ ഉപദ്രവം തുടർന്നിരുന്നു.
ബി.ജെ.പിയുടെ ജബൽപൂർ സിറ്റി യൂണിറ്റിന്റെ വൈസ് പ്രസിഡന്റാണ് അഞ്ജു ഭാർഗവ.
വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ബി.ജെ.പിയുടെ ക്രൂരതയ്ക്ക് ഉദാഹരണമാണിതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു.
Content Highlight: BJP leader attacks visually impaired woman in Madhya Pradesh, alleging forced religious conversion