പാട്ന: ജനവിധി അട്ടിമറിച്ച് ബി.ജെ.പി ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിക്കുകയാണെന്ന് ജൻ സൂരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തെ പുതിയ സർക്കാർ രൂപീകരണം ജനാധിപത്യപരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പൂർണിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നിതീഷ് കുമാറിന് ജനങ്ങൾ നൽകിയ തെരഞ്ഞെടുപ്പ് വിജയത്തെ ബി.ജെ.പി പാടെ അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബി.ജെ.പി ബീഹാറിൽ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. നിതീഷ് കുമാറിന്റെ പേരിലാണ് ജനങ്ങൾ വോട്ട് നൽകിയത്, എന്നാൽ സാമ്രാട്ട് ചൗധരിയെ പിൻവാതിലിലൂടെ മുഖ്യമന്ത്രിയാക്കി. ഈ സർക്കാർ രൂപീകരിച്ച രീതി ജനാധിപത്യപരമോ അന്തസ്സുള്ളതോ അല്ല,’ അദ്ദേഹം പറഞ്ഞു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ 202 സീറ്റുകൾ, ജനങ്ങൾക്ക് നേരിട്ട് പണം വിതരണം ചെയ്ത് നേടിയതാണെന്നും കിഷോർ ആരോപിച്ചു.
’25 മുതൽ 30 വരെ, വീണ്ടും നിതീഷ്’ എന്ന മുദ്രാവാക്യവുമായാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാൽ പിന്നീട് നിലപാട് മാറ്റിയതിലൂടെ ബീഹാറിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘യഥാർത്ഥത്തിൽ ഒരു ജനാധിപത്യ സംവിധാനത്തിൽ, സാമ്രാട്ട് ചൗധരിക്കായി അവർ പുതിയ ജനവിധി തേടണമായിരുന്നു. എന്നാൽ അത് സംഭവിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം’ അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിന്റെ പ്രവർത്തനം എങ്ങനെയുണ്ടാകുമെന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും കിഷോർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും, ക്രിമിനൽ പശ്ചാത്തലത്തെകുറിച്ചും പ്രശാന്ത് കിഷോർ ചോദ്യങ്ങൾ ഉന്നയിച്ചു.
‘ചാണക്യന്റെയും ആര്യഭട്ടന്റെയും മണ്ണാണ് ബീഹാർ, വിക്രമശിലയുടെയും നളന്ദയുടെയും അറിവും പാരമ്പര്യവും പേറുന്ന മണ്ണ്. പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പ്രതിച്ഛായയെക്കുറിച്ചുമൊക്കെ വാചാലരാകുന്ന ബി.ജെ.പി ഇപ്പോൾ നമുക്ക് നൽകിയിരിക്കുന്ന ആദ്യത്തെ സമ്മാനമാണ് വിദ്യാഭ്യാസ യോഗ്യതയിൽ അവ്യക്തതകളുള്ള ഒരു മുഖ്യമന്ത്രി,’ അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ജൻ സൂരാജിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കവെ വോട്ട് ലഭിക്കാത്തതോ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോ ഒരു കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: BJP is imposing a new CM on Bihar; Prashant Kishor criticizes