കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അല്ലാത്ത മറ്റേതൊരു പാർട്ടിക്ക് നൽകുന്ന വോട്ടും ബിജെപിക്കുള്ള വോട്ടാണെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി.
ഫറാക്കയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി കോൺഗ്രസിനെ തകർക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയുടെ അടിവേരറുക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ടുവർഷം രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയായ കോൺഗ്രസിന്റെ ഒരു എം.പി യോ ജനപ്രതിനിധിയോ തങ്ങളോടൊപ്പം നിന്നില്ലെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളും കോൺഗ്രസ്സും ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറും ബംഗാളിൽ സജീവമായി പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ മൂന്ന് ഏജൻസികളാണെന്ന് ബാനർജി പറഞ്ഞു.
വോട്ടർ പട്ടികയിൽ നിന്ന് പാവപ്പെട്ടവരുടെയും ന്യൂനപക്ഷ വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്യാൻ ശ്രമങ്ങൾ നടക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഈ വിഭാഗങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുകയായിരുന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
‘ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളുമായ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു നിങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത്, നിങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വോട്ടെടുപ്പ് ദിവസം ഉചിതമായ മറുപടി നൽകണം. നിങ്ങൾക്ക് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നുണ്ടെങ്കിൽ അതിനുള്ള ഏക വഴി തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക എന്നത് മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.
മണ്ഡലപുനർനിർണ്ണയം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ ഭിന്നിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ എൻ.ആർ.സി നടപടികളിലൂടെ ലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെയും ഹിന്ദുക്കളെയും തുറങ്കിലടച്ചെന്ന് പറഞ്ഞ ബാനർജി ബംഗാളിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് തങ്ങൾ 2020 ൽ പറഞ്ഞിരുന്നു എന്നും ആ നിലപാടിൽ ഞങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നും കൂട്ടിച്ചേർത്തു.