പാട്‌ന: ജെ.ഡി.യു മേധാവിയും എന്‍.ഡി.എ നേതാവുമായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്താം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ചുമലതലയേല്‍ക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ഇരുവരും ഇത്തവണയും അതേ സ്ഥാനത്ത് തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും എന്‍.ഡി.എ സഖ്യം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ധർമേന്ദ്ര പ്രധാൻ, ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
നിതീഷ്കുമാറിന് പുറമെ പത്ത് ജെ.ഡി.യു മന്ത്രിമാരും ഒമ്പത് ബി.ജെ.പി മന്ത്രിമാരും എൽ.ജെ.പി, ഹിന്ദുസ്ഥാനി ആവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളിൽ നിന്നും ഓരോ മന്ത്രിമാരും സത്യപ്രതിജ്ഞ നടത്തി.
Content Highlight: Bihar; Nitish Kumar sworn in as Chief Minister for the tenth time