പാട്ന: ബീഹാർ മദ്യ ദുരന്തത്തിൽ നിതീഷ്‌കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവ്.
2016 മുതൽ സംസ്ഥാനത്ത് 1300 പേർ വിഷ മദ്യം കഴിച്ചതുമൂലം മരണപ്പെട്ടെന്നും ഇത് മദ്യ നിരോധനം നടപ്പാക്കുന്നതിലെ പരാജയമാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷമയമായ മദ്യം കഴിച്ചതുമൂലം നിരവധി പേർക്ക് കാഴ്ച നഷ്ട്ടപെട്ടെന്നും ബീഹാർ പ്രതിപക്ഷ നേതാവ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ഭരണകക്ഷിയിലെ ചില എം.എൽ.എമാർക്കും, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും, സംരക്ഷണയിൽ പ്രവർത്തിക്കുന്ന മദ്യമാഫിയകൾക്കും മദ്യനിരോധന നിയമം ഒരു ലാഭകരമായ സംരംഭമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഒത്താശയോടെ വ്യാജമദ്യം നിർമ്മിക്കുന്നതും പരസ്യമായി വിൽക്കുന്നതും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനിരോധന നയം നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും അത് നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടായതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയും പറഞ്ഞു.
അതേസമയം മോത്തിഹാരിയിലെ തുർകൗളിയ, രഘുനാഥ്‌പൂർ മേഖലകളിൽ നടന്ന മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 12 പ്രതികളെ അറസ്റ്റ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ അറിയിച്ചു. ഇരകളുടെ കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
നിലവിൽ അഞ്ച് പേരാണ് മരണപ്പെട്ടിരിക്കുന്നത്. അഞ്ചുപേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
തുർകൗളിയ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായും ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ കൂട്ടിച്ചേർത്തു.
അതേസമയം, ജൻ സുരാജ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ഭാരതി തുർകൗളിയ ഗ്രാമം സന്ദർശിച്ചു.
മദ്യനിരോധനം നടപ്പിലാക്കുന്നതിലുണ്ടായ പരാജയം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു. 2023-ൽ മോത്തിഹാരിയിൽ വിഷമദ്യം കഴിച്ച് 44 പേർ മരിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു .
Content Highlight: Bihar liquor tragedy; 1300 people have died since 2016, says Tejaswini