| Saturday, 14th June 2025, 9:02 pm

മമ്മൂക്കയെ കണ്ട് പഠിക്കെന്ന് കേട്ടതും ലാലേട്ടന്‍ ഉച്ചഭക്ഷണം കഴിച്ചു; അന്‍വര്‍ എന്നെ ചീത്ത പറഞ്ഞു: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്.

പിന്നീട് അദ്ദേഹം ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഛോട്ടാ മുംബൈ സമയത്ത് നടന്ന ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ബെന്നി പി. നായരമ്പലം.

‘അന്‍വര്‍ (അന്‍വര്‍ റഷീദ്) ഒരിക്കല്‍ ലാലേട്ടനോട് ബോഡി കുറച്ചുകൂടെയൊന്ന് കുറക്കുന്നതിനെ കുറിച്ച് പറഞ്ഞു. ഡയറ്റെടുക്കുന്നതിനെ കുറിച്ചായിരുന്നു അന്‍വര്‍ സംസാരിച്ചത്. ‘പിന്നെന്താ മോനേ. ചെയ്യാലോ’ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി.

പിന്നീട് ലാലേട്ടന്‍ ഉച്ച ഭക്ഷണം കട്ട് ചെയ്തു. ഉച്ചയ്‌ക്കൊക്കെ ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം മാത്രം കഴിക്കാതെ നില്‍ക്കുകയായിരുന്നു. ഞാന്‍ ഒരു ദിവസം ഇത് ശ്രദ്ധിക്കുകയും ‘ചേട്ടാ കഴിക്കുന്നില്ലേ’യെന്ന് ചോദിക്കുകയും ചെയ്തു.

‘ഞാന്‍ ഡയറ്റിലാണ്. ഉച്ച ഭക്ഷണം സ്‌കിപ്പ് ചെയ്തു. അന്‍വര്‍ മെലിഞ്ഞാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു’ എന്നായിരുന്നു ലാലേട്ടന്‍ തന്ന മറുപടി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് അദ്ദേഹം അവിടെ വന്നുനിന്ന് സംസാരിക്കുകയൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

നമ്മള്‍ എല്ലാവരും കഴിക്കുമ്പോള്‍ ലാലേട്ടന്‍ മാത്രം അങ്ങനെ കഴിക്കാതെ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ക്ക് സങ്കടമായി. അദ്ദേഹം അവിടെ ഫോണൊക്കെ ചെയ്ത് ഇരിക്കുകയായിരുന്നു. ‘ചേട്ടാ ഇടയ്ക്ക് കഴിക്ക്. ഇങ്ങനെ പട്ടിണി കിടക്കല്ലേ. നമുക്ക് വിഷമമാകുന്നു’വെന്ന് ഞാന്‍ പറഞ്ഞു.

‘അത് കുഴപ്പമില്ല. ഇപ്പോള്‍ എനിക്ക് ശീലമായി’യെന്ന് ലാലേട്ടന്‍ പറഞ്ഞതും ഉടനെ ഞാന്‍ മറുപടി കൊടുത്തു. ‘മമ്മൂക്കയെ കണ്ട് പഠിക്ക്. അദ്ദേഹം ഇഷ്ടമുള്ള സാധനം കഴിക്കുകയും ചെയ്യും അതിന് അനുസരിച്ച് ഡയറ്റ് ബാലന്‍സ് ചെയ്യുകയും ചെയ്യും’ എന്ന് ഞാന്‍ പറഞ്ഞു.

അതല്ലാതെ മമ്മൂക്ക ഇതുവരെ പട്ടിണി കിടന്നിട്ട് ക്ഷീണിക്കാറില്ലെന്ന് പറഞ്ഞതും ‘അപ്പോ ഇത്തിരി കഴിക്കാം അല്ലേ’ എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. അദ്ദേഹം ഭക്ഷണം കഴിച്ചത് അറിഞ്ഞിട്ട് അന്‍വര്‍ വന്ന് എന്നെ ചീത്ത പറഞ്ഞു (ചിരി),’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam Talks About Mohanlal’s Diet

We use cookies to give you the best possible experience. Learn more