ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ഫഹദ് നായകനായ ചിത്രത്തിൽ ബേസിൽ ജോസഫും ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. സ്ഥിരമായി കോമഡി വേഷങ്ങൾ ചെയ്തുപോന്ന ബേസിലിന്റെ ഇമേജ് ബ്രേക്ക് ചെയ്ത വേഷമായിരുന്നു ജോജി സിനിമയിലെ ഫാദർ കെവിൻ.
ജോജിയിൽ അഭിനയിച്ചപ്പോഴാണ് അഭിനേതാവ് എന്ന നിലയിൽ അഭിനന്ദങ്ങൾ ലഭിച്ചതെന്ന് ബേസിൽ ജോസഫ് പറയുന്നു. കോമഡി വേഷങ്ങൾ മാത്രം ചെയ്ത് ഇനി അത്തരം വേഷങ്ങൾ തന്നെ എക്‌സൈറ്റ് ചെയ്യിക്കില്ല എന്നറിഞ്ഞ സമയത്താണ് ജോജിയിലേക്ക് വിളി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനും സംവിധായകനാണ് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമെന്നും കൂടാതെ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാം എന്നറിഞ്ഞപ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന അംഗീകാരമായി തോന്നിയെന്നും ബേസിൽ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോജി എന്ന ചിത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയിൽ എനിക്ക് അഭിനന്ദങ്ങൾ ലഭിക്കുന്നത്. അതിലെ അച്ഛൻ വേഷത്തിന്. അതുവരെ കോമഡി സൈഡ് കിക്ക് എന്ന രീതിയിൽ ഒറ്റ വരിയിൽ പറയാൻ കഴിയുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.
നായകന്റെ കൂട്ടുകാരൻ, നായകൻ രക്ഷപ്പെട്ടാൽ നീയും രക്ഷപ്പെടും, നായകൻ രക്ഷപ്പെട്ടില്ലെങ്കിൽ നീയും പ്രശ്നത്തിലാകും എന്ന രീതിയിൽ. കൗണ്ടർ കോമഡികൾ അടിക്കുക, അല്ലെങ്കിൽ വിഷ്വൽ ഹ്യൂമർ ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും.
ഒരു സ്റ്റേജ് എത്തിയപ്പോൾ ഇത് നമ്മളെ കൂടുതൽ എക്സൈറ്റ് ചെയ്യിക്കുന്നില്ല. നമ്മൾ നമ്മളെത്തന്നെ കോംപ്രമൈസ് ചെയ്യുന്നു എന്നെല്ലാം തോന്നിത്തുടങ്ങി. മാത്രമല്ല ആളുകളെ ചിരിപ്പിക്കുക എന്നത് വളരെ പ്രഷർ ആണ്.
ചില സംവിധായകരാണെങ്കിൽ റൈറ്റിങ്ങിൽ അത്ര ശ്രദ്ധിക്കുകയൊന്നും ഇല്ല. എന്നിട്ട് എന്തെങ്കിലും ചെയ്ത് കളർ ആക്കണമെന്ന് നമ്മളോട് പറയും. അങ്ങനെ വളരെ എക്സോസ്റ്റിങ് ആയി സംവിധായകനായി മാത്രം പോകാം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ജോജിയിലേക്ക് വിളി വരുന്നത്.
ഞാൻ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരൻ. അതുപോലതന്നെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ദിലീഷ് പോത്തൻ. കൂടാതെ ഫഫയുടെ കൂടെ അഭിനയിക്കുകയും ചെയ്യാം എന്നറിഞ്ഞപ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് കിട്ടുന്ന ഒരു അംഗീകാരം പോലെയാണ് തോന്നിയത്,’ ബേസിൽ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Joji Movie