ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; ഹിന്ദു സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
World
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; ഹിന്ദു സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
നിഷാന. വി.വി
Sunday, 4th January 2026, 10:21 am

ധാക്ക: ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹിന്ദു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക നിരസിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങളും ആശങ്കകളും വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി.

ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗോപാല്‍ചന്ദ്-3ല്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ ഗോബിന്ദദേബ് പ്രമാണിക് നല്‍കിയ പത്രികയാണ് നിരസിക്കപ്പെട്ടത്.

50% ഹിന്ദു വോട്ടര്‍മാരുള്ള ഈ സീറ്റില്‍ നിന്നുള്ള എം.പിയായിരുന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ബംഗ്ലാദേശ് ഹിന്ദു മഹാജോട്ടിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രമാണിക്. ഇത് രാജ്യത്തെ ഒരു പ്രധാന ഹിന്ദു സഖ്യമായാണ് കണക്കാക്കപ്പെടുന്നത്.

ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പ്രകാരം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന ഒരു ശതമാനം വോട്ടര്‍മാരുടെ ഒപ്പുകള്‍ സമര്‍പ്പിക്കണം.

എന്നാല്‍ തന്നെ പിന്തുണച്ച് ഒപ്പിട്ട വോട്ടര്‍മാരെ ഗുരുതര പ്രത്യാഘാതങ്ങള്‍ നേടിടേണ്ടി വരുമെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിതയായി പ്രമാണിക് ആരോപിച്ചു.

ഒപ്പുകള്‍ അസാധുവാണെന്ന് കാണിച്ച് വോട്ടര്‍മാരോട് റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാവാനും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഒപ്പുകള്‍ അസാധുവായതോടെ റിട്ടേണിങ് ഓഫീസര്‍ പത്രിക നിരസിക്കുകയായിരുന്നുവെന്ന് പ്രമാണിക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘പിന്തുണയുള്ളത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഗോപാല്‍ഗഞ്ചിലെ 3ലക്ഷം വോട്ടര്‍മാരില്‍ ഏകദേശം 51% പേരും ഹിന്ദുക്കളാണ്. ബി.എന്‍.പി അത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചത് അവര്‍ക്ക് ജയിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്തതിനാലാണ്,’ അദ്ദേഹം പറഞ്ഞു.

തന്റെ വോട്ടര്‍മാരില്‍ ഒരു ശതമാനം വോട്ടര്‍മാരുടെ ഒപ്പുകള്‍ ശരിയായിരുന്നെങ്കിലും റിട്ടേണിങ് ഓഫീസര്‍ സത്യവാങ്മൂലം സ്വീകരിച്ചില്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. അപ്പീല്‍ നിരസിക്കുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റൊരു ഹിന്ദു സ്ഥാനാര്‍ത്ഥിയായ ദുലാല്‍ ബിശ്വാസിന്റെ പത്രികയും നിരസിക്കപ്പെട്ടതായി ആരോപണങ്ങളുണ്ട്.

രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയായ ഗൊണോറഫോറാണ് ബിശ്വാസിനെ മത്സരിപ്പിച്ചത്. അതിനാല്‍ തന്നെ വോട്ടര്‍മാരുടെ ഒപ്പ് സമര്‍പ്പിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ രേഖകളുടെ അഭാവം മൂലം അപേക്ഷ സ്‌റ്റേ ചെയ്യുകയാിരുന്നു. അപേക്ഷ മാറ്റി സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഗോപാല്‍ചന്ദ് 2ല്‍ മറ്റൊരു ഹിന്ദു സ്ഥാനാര്‍ത്ഥി ഉത്പത് ബിശ്വാസ് രംഗത്തുണ്ട്. ഷെയ്ഖ് ഹസീനയുടെ ബന്ധു ഷെയ്ഖ് സലീം ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു.

‘ ഞാന്‍ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ എനിക്ക് വോട്ട് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ബിശ്വാസ് പറഞ്ഞു.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാവ് ഷെയ്ഖ് ഉസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രക്ഷോപം അരങ്ങേറിയിരുന്നു.

ഇതേതുടര്‍ന്ന് ന്യൂനരപക്ഷങ്ങള്‍ക്കെതിരെ അക്രമസംഭവങ്ങളും അരങ്ങേറി. ജനകൂട്ടം യുവാവിനെ കൊന്ന് കത്തിക്കുകയടക്കമുള്ള സംഭവങ്ങള്‍ക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Content Highlight: Bangladesh elections: Hindu candidate’s nomination rejected

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.