ഇന്ത്യയെ തോല്‍പ്പിച്ച് കയറിയത് ചരിത്രത്തിലേക്ക്; ഓസ്‌ട്രേലിയ റണ്‍ ചെയ്സിലെ രാജ്ഞിമാര്‍
Sports News
ഇന്ത്യയെ തോല്‍പ്പിച്ച് കയറിയത് ചരിത്രത്തിലേക്ക്; ഓസ്‌ട്രേലിയ റണ്‍ ചെയ്സിലെ രാജ്ഞിമാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th October 2025, 8:26 am

ഐ.സി.സി വനിതാ ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന സ്‌കോര്‍ ഉയര്‍ത്തിയിട്ടും തോല്‍വി വഴങ്ങുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കെ 330 റണ്‍സിന് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.

ഈ വിജയത്തോടെ വനിതാ ഏകദിനത്തില്‍ ഒരു ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റണ്‍ ചെയ്‌സാണ് ഓസീസ് കഴിഞ്ഞ ദിവസം നടത്തിയത്. ശ്രീലങ്കയെ മറികടന്നാണ് ടീം ഈ നേട്ടത്തിലെത്തിയത്.

വനിതാ ഏകദിനത്തില്‍ ഏറ്റവും വലിയ വിജയകരമായ റണ്‍സ് ചെയ്സ്

(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

331 – ഓസ്‌ട്രേലിയ – ഇന്ത്യ – 2025

302 – ശ്രീലങ്ക – സൗത്ത് ആഫ്രിക്ക – 2024

289 – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 2012

283 – ഓസ്‌ട്രേലിയ – ഇന്ത്യ – 2023

മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കായി ഹീലി 107 പന്തില്‍ 142 റണ്‍സ് നേടി തിളങ്ങി. ഒപ്പം എല്ലിസ് പെറി 39 പന്തില്‍ പുറത്താവാതെ 47 റണ്‍സും ആഷ്ലി ഗാര്‍ഡ്‌നര്‍ 46 പന്തില്‍ 45 റണ്‍സെടുത്തും മികച്ച പ്രകടനം നടത്തി. ഇവര്‍ക്ക് പുറമെ, ഫോബ് ലിച്ച്ഫീല്‍ഡ് 39 പന്തില്‍ 40 റണ്‍സും നേടി.

ഇന്ത്യയ്ക്കായി നല്ലപുരെഡ്ഡി ചരണി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപ്തി ശര്‍മയും അമന്‍ജോത് കൗറും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. മന്ഥാന 66 പന്തില്‍ 80 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ റാവല്‍ 96 പന്തില്‍ 75 റണ്‍സ് നേടി. കൂടാതെ, ഹാര്‍ലിന്‍ ഡിയോള്‍ (42 പന്തില്‍ 38), ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33), റിച്ച ഘോഷ് (22 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

ഓസ്ട്രേലിയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി മത്സരത്തില്‍ മികവ് പുലര്‍ത്തി. മോളിനക്‌സ് മൂന്ന് വിക്കറ്റുകളും നേടിയപ്പോള്‍ മേഗന്‍ ഷട്ടും ആഷ്ലി ഗാര്‍ഡ്‌നറും ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Australia women tops the list of  highest successful run chase in Women ODI by defeating India in ICC Women’s ODI World Cup