ഫൈനലിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയ വീണ്ടും ചിരിക്കുന്നു; വമ്പന്‍ നേട്ടത്തില്‍ കമ്മിന്‍സിന്റെ കങ്കാരുക്കൂട്ടം
Sports News
ഫൈനലിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയ വീണ്ടും ചിരിക്കുന്നു; വമ്പന്‍ നേട്ടത്തില്‍ കമ്മിന്‍സിന്റെ കങ്കാരുക്കൂട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th June 2025, 2:25 pm

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ. ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ 126 റേറ്റിങ്ങോടെയാണ് കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തൊട്ടുമുമ്പുള്ള റാങ്കിങ്ങില്‍ എതിരാളികളായ സൗത്ത് ആഫ്രിക്കയേക്കാള്‍ 16 റേറ്റിങ് പോയിന്റ് അധികം നേടിയാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

 

ഇംഗ്ലണ്ടാണ് രണ്ടാമത്. 113 റേറ്റിങ്ങോടെയാണ് ബെന്‍ സ്‌റ്റോക്‌സും സംഘവും രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

സൗത്ത് ആഫ്രിക്ക, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്, 111, 105, 95 എന്നിങ്ങനെയാണ് മൂന്ന് ടീമുകളുടെയും റേറ്റിങ്.

ശ്രീലങ്ക (87), പാകിസ്ഥാന്‍ (78), വെസ്റ്റ് ഇന്‍ഡീസ് (73), ബംഗ്ലാദേശ് (62), അയര്‍ലന്‍ഡ് (30) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ടീമുകള്‍.

21 റേറ്റിങ് പോയിന്റോടെ അഫ്ഗാനിസ്ഥാന്‍ 11ാം സ്ഥാനത്തും 12 റേറ്റിങ്ങുമായി സിംബാബ് വേ 12ാം സ്ഥാനത്തുമുണ്ട്.

 

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ പുറത്തുവന്ന ടെസ്റ്റ് റാങ്കിങ്ങിലെ പ്രകടനം ഓരോ ഓസ്‌ട്രേലിയന്‍ ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. ഓസ്‌ട്രേലിയ തന്നെ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.

ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

 

 

Content highlight: Australia tops ICC Test Ranking