| Saturday, 3rd May 2025, 8:34 am

ആ പുതുമുഖ വില്ലന്റെ ഇടി പലതും ലാലേട്ടന്‍ വാങ്ങി; അദ്ദേഹത്തിന് മുന്നില്‍ എന്റെ പരിക്ക് നിസാരമായി തോന്നി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

ഇടയ്ക്ക് ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ആസിഫിന് പരിക്ക് പറ്റിയിരുന്നു. ആ സമയത്ത് സംവിധായകന്‍ സിബി മലയില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ എനിക്ക് ഒരു അപകടം ഉണ്ടായിരുന്നു. ഫൈറ്റ് സീനിനിടെ ചാടുമ്പോള്‍ സ്ലിപ് ആയി വീണതായിരുന്നു ഞാന്‍. അങ്ങനെ എന്റെ ഇടത് കാല്‍ മുട്ടിലെ ലിഗമെന്റുകള്‍ പൊട്ടിപ്പോയി.

സര്‍ജറിയും വിശ്രമവും ഫിസിയോതെറാപ്പിയുമൊക്കെയായി അഞ്ച് മാസം മാറി നിന്നു. അപ്പോഴാണ് ആ പരുക്കിന്റെ കാഠിന്യം മനസിലാകുന്നത്. ഫുള്‍ ടൈം വീട്ടില്‍ നില്‍ക്കാമെന്ന സന്തോഷത്തിലാണ് ആ കാലം തുടങ്ങിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ടെന്‍ഷനായി തുടങ്ങി. ലൊക്കേഷന്‍ വല്ലാതെ മിസ് ചെയ്തു.

ആ സമയത്താണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അഭിനയിക്കുന്നത്. വീല്‍ ചെയറിലാണ് അന്ന് ലൊക്കേഷനിലേക്ക് പോയത്. പിന്നെ ഒരിക്കല്‍ സിബി മലയില്‍ സാര്‍ കുറേ പഴയ കഥകള്‍ പറഞ്ഞു. കിരീടം സിനിമയില്‍ കീരിക്കാടന്‍ ജോസുമായിട്ടുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ പുതുമുഖമായ വില്ലന്റെ ഇടി പലതും ലാലേട്ടന്‍ വാങ്ങുന്നുണ്ടായിരുന്നത്രേ.

പരിചയക്കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണെങ്കിലും അത് അദ്ദേഹത്തെ അറിയിച്ച് കൂടുതല്‍ ടെന്‍ഷനുണ്ടാക്കാതെ, ഷൂട്ടിങ്ങിനെ ബാധിക്കാതെ ഡീല്‍ ചെയ്ത മോഹന്‍ലാല്‍ എന്ന നടന്റെ മുന്നില്‍ ഈ പരിക്കൊക്കെ നിസാരമല്ലേ (ചിരി),’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Mohanlal

We use cookies to give you the best possible experience. Learn more