| Thursday, 20th March 2025, 2:44 pm

ആ സിനിമ ഞാന്‍ ചെയ്യരുതെന്ന് എന്റെ പ്രിയപ്പെട്ടവരെല്ലാം പറഞ്ഞു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബി, സഞ്ജയ് എന്നിവരുടെ രചനയില്‍ നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതമാണ് ഉയരെ പറയുന്നത്. പല്ലവിയുടെ ആണ്‍സുഹൃത്ത് ഗോവിന്ദായാണ് ആസിഫ് ചിത്രത്തിലെത്തിയത്.

ഉയരെ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന് കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. നായകന്റെ കാഴ്ചപ്പാടില്‍ നിന്നല്ല, കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്ന് ആസിഫ് അലി പറയുന്നു.

2019ല്‍ പാര്‍വതി തിരുവോത്തുവിനൊപ്പം ഉയരെ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ ഗോവിന്ദന്‍ എന്ന തന്റെ കഥാപാത്രം നെഗറ്റീവ് ക്യാരക്ടര്‍ ആയതുകൊണ്ട് തന്റെ പ്രിയപ്പെട്ടവരെല്ലാം ആ സിനിമ ചെയ്യരുതെന്ന് പറഞ്ഞെന്നും ആസിഫ് പറഞ്ഞു. ദി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

നായകന്റെ കാഴ്ചപ്പാടില്‍ നിന്നല്ല, മറിച്ച് കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് ഞാന്‍ എന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് – ആസിഫ് അലി

‘ഒരു സിനിമ ചെയ്യാനുള്ള എന്റെ ആവേശം ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരു നായകന്റെ കാഴ്ചപ്പാടില്‍ നിന്നല്ല, മറിച്ച് കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് ഞാന്‍ എന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുമ്പോള്‍ എന്റെ കഥാപാത്രത്തിന് പ്രാധാന്യവും സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്‌ക്രീന്‍ സ്പെയ്സും ഉണ്ടാകുമോയെന്ന് ഞാന്‍ നോക്കും.

ഉദാഹരണത്തിന്, 2019ല്‍ പാര്‍വതി തിരുവോത്തുവിനൊപ്പം ഞാന്‍ ഉയരെ എന്ന സിനിമയില്‍ അഭിനയിച്ചു. ഗോവിന്ദിന്റെ കഥാപാത്രം ഒരു നെഗറ്റീവ് ക്യാരക്ടര്‍ ആയതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരെല്ലാം ആ സിനിമയും കഥാപാത്രവും ചെയ്യരുതെന്ന് എന്നോട് പറഞ്ഞു.

ഗോവിന്ദിന്റെ കഥാപാത്രം ഒരു നെഗറ്റീവ് ക്യാരക്ടര്‍ ആയതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരെല്ലാം ആ സിനിമയും കഥാപാത്രവും ചെയ്യരുതെന്ന് എന്നോട് പറഞ്ഞു

ഞാന്‍ ചില ഫീല്‍-ഗുഡ് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എനിക്ക് അടുത്ത വീട്ടിലെ കുട്ടി ഇമേജ് ഉണ്ടായിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകള്‍ എന്നോട് ചോദിച്ചു.

പക്ഷേ ബോബി-സഞ്ജയ് തിരക്കഥ വളരെ മികച്ചതായതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ പല സുഹൃത്തുക്കളും ഇത്തരത്തിലുള്ള ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ ആയത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഉയരെയുടെ കഥ കേട്ടപ്പോള്‍ വളരെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു,’ ആസിഫ് അലി പറയുന്നു.

Content highlight: Asif Ali talks about his character in Uyare Movie

We use cookies to give you the best possible experience. Learn more