| Wednesday, 15th January 2025, 4:56 pm

ഒറ്റക്ക് ഒരു സിനിമ തോളിലേറ്റാന്‍ കഴിയുന്ന നടി, രേഖാചിത്രത്തിലും അവര്‍ ഞെട്ടിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥയാണ് പറയുന്നത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിധ്യവും രേഖാചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സുകളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലൊന്നും അധികം കാണാത്ത മൂന്ന് പേര്‍ ചിത്രത്തില്‍ വളരെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചെന്ന് ആസിഫ് അലി പറഞ്ഞു. ഉണ്ണി ലാലു, സെറിന്‍ ഷിഹാബ്, മേഘ തോമസ് എന്നിവരാണ് ആ മൂന്ന് പേരെന്നും സിനിമയില്‍ അവരുടെ കഥാപാത്രങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

അതില്‍ തന്നെ സെറിന്‍ ഷിഹാബ് ആട്ടം എന്ന ഒരൊറ്റ സിനിമ കൊണ്ട് എത്രമാത്രം നല്ല പെര്‍ഫോമറാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഒറ്റക്ക് ഒരു സിനിമ ഷോള്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന നടിയാണ് ഷെറിനെന്നും രേഖാചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ചത് അവരാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇനിയങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഷെറിന് സാധിക്കട്ടെയെന്നും ആസിഫ് പറഞ്ഞു. രേഖാചിത്രത്തിന്റെ വിജയാഘോഷവേളയില്‍ സംസാരിക്കികയായിരുന്നു ആസിഫ് അലി.

‘ഇന്ന് ഈ പ്രസ്മീറ്റില്‍ വരാത്ത മൂന്ന് പേരുണ്ട്. ഈ സിനിമയില്‍ ഏറ്റവും പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചവരാണ് അവര്‍. ഉണ്ണി ലാലു, സെറിന്‍ ഷിഹാബ്, മേഘ തോമസ് എന്നിവരാണ് അവര്‍. സിനിമ കണ്ടവര്‍ക്ക് അറിയാം അവരുടെ ക്യാരക്ടര്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന്. അതില്‍ തന്നെ എടുത്ത് പറയേണ്ട ഒരാളാണ് സെറിന്‍ ഷിഹാബ്.

ആട്ടം എന്ന സിനിമ കണ്ടവര്‍ക്കെല്ലാം സെറിന്‍ എത്ര നല്ല നടിയാണെന്ന് മനസിലായിക്കാണും. ഒരു സിനിമയെ ഒറ്റക്ക് ഷോള്‍ഡര്‍ ചെയ്ത നടിയാണ് അവര്‍. ഈ സിനിമയിലും അവരുടെ പെര്‍ഫോമന്‍സ് എന്നെ ഞെട്ടിച്ചു. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറാവും. ഇനിയും സെറിനെ തേടി നല്ല സിനിമകള് മാത്രം വരട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali praises Zarin Shihab’s performance in Aattam and Rekhachithram

We use cookies to give you the best possible experience. Learn more