പരേരയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ റെക്കോഡിട്ടത് ചമീര; മറികടന്നത് ഇതിഹാസങ്ങളെ!
Sports News
പരേരയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ റെക്കോഡിട്ടത് ചമീര; മറികടന്നത് ഇതിഹാസങ്ങളെ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th September 2025, 9:34 pm

ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

അറ്റാക്കിങ് ബാറ്റിങ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് വമ്പന്‍ തരിച്ചടി നല്‍കിയാണ് ലങ്ക ബൗളിങ് തുടര്‍ന്നത്. ടോപ്പ് ഓര്‍ഡറിലെ രഹ്‌മാനുള്ള ഗുര്‍ബാസ് (14 റണ്‍സ്), സെദ്ദിഖുള്ള അടല്‍ (18 റണ്‍സ്), കരീം ജനത് (1 റണ്‍സ്) എന്നിവരെ മടക്കിയയച്ച് നുവാന്‍ തുഷാര മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്.

ശേഷം അഫ്ഗാന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഇബ്രാഹിം സദ്രാനെ 24 റണ്‍സില്‍ കുരുക്കാന്‍ ദുനിത് വെല്ലാലഗെയ്ക്കും സാധിച്ചു. എന്നാല്‍ മത്സരത്തില്‍ ആവേശം സൃഷ്ടിച്ചത് ദാര്‍വിഷ് റസൂലിയുടെ വിക്കറ്റാണ്. 11ാം ഓവറിലെ മൂന്നാം പന്തില്‍ ദുഷ്മന്താ ചമീര എറിഞ്ഞ പന്ത് തൂക്കിയടിച്ച റസൂലിയുടെ ക്യാച്ച് കുശാല്‍ പെരേര ബൗണ്ടറി ലൈനില്‍ നിന്ന് ഐതിഹാസികമായാണ് നേടിയത്.

ഇതോടെ പരേരയുടെ മിന്നും ക്യാച്ചില്‍ വിക്കറ്റ് നേടിയ ചമീര ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് ചമീരയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം അജന്ത മെന്‍ഡിസിനേയും ദിനേശ് കുലശേകരയേയുമാണ് താരം മറികടന്നത്.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്

വാനിന്ദു ഹസരങ്ക – 134

ലസിത് മലിംഗ – 107

ദുഷ്മന്താ ചമീര – 67

അജന്ത മെന്‍ഡിസ് – 66

ദിനേശ് കുലശേകര – 66

വിജയത്തില്‍ കുറഞ്ഞ ഒന്നും അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് വിജയിച്ചേ മതിയാകൂ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കാമില്‍ മിശ്ര, കുശാല്‍ പെരേര, ദാസുന്‍ ഷണക, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലഗെ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദ്ദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ദാര്‍വിഷ് അബ്ദുള്‍ റസൂലി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, കരിം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖ്

Content Highlight: Asia Cup: Dushmantha In Great Record Achievement In T-20i