തിരുവനന്തപുരം: ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ ന്യായീകരിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ.
ദേശീയ ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന് ദേശീയ ഗീതമെന്നും 1896 ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം പൂർണ്ണമായും ആലപിച്ചാണ് സമ്മേളനം തുടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വന്ദേമാതരവും ദേശീയഗാനവും ദേശീയ പതാകയും എന്തിന് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യമടക്കം കോൺഗ്രസിന് അവകാശപ്പെട്ടതാണ് അദ്ദേഹം പറഞ്ഞു.
ആലാപന സൗകര്യാർത്ഥമാണ് ദേശീയ ഗീതത്തിന്റെ ആദ്യ ഖണ്ഡം മാത്രം പാടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ഇനിയും പാടുമെന്നും അത് കോൺഗ്രസിന് കൂടി വേണ്ടി രചിച്ചതാണെന്നും ബി.ആർ.എം ഷഫീർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം ആലപിച്ചതിനെതിരെ വിമർശനങ്ങളും ശക്തമാണ്. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച വന്ദേമാതരം മുഴുവനായി ആലപിച്ചത് ജനാധിപത്യപരമല്ലെന്നും സെക്കുലറിസത്തിന് എതിരാണെന്നും മുൻ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
നേരത്തെ തമിഴ്നാട് സത്യപ്രതിജ്ഞാ വേദിയിലും വന്ദേമാതരം ആലപിച്ചത് വിവാദമായിരുന്നു. എന്നാൽ ദേശീയ ഗീതം മുഴുവനായി ആലപിച്ചതിന് യു.ഡി.എഫിനെ പ്രശംസിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തിയിരുന്നു.
ബി.ആർ.എം ഷഫീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:-
ദേശീയ ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന് ദേശീയ ഗീതവും 1896 ലെ കൽക്കത്ത സമ്മേളനത്തിൽ ഇത് രവീന്ദ്രനാഥ ടാഗോർ പൂർണ്ണമായും ആലപിച്ചാണ് സമ്മേളനം തുടങ്ങിയത്. 1905 ൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര രാഷ്ട്രീയ മുദ്രാവാക്ക്യം ആയി പാർട്ടി വന്ദേമാതരം എന്നത് തെരഞ്ഞെടുത്തു.
വന്ദേമാതരവും ദേശീയഗാനവും ദേശീയ പതാകയും എന്തിന് “ഇൻക്വിലാബ് സിന്ദാബാദ് “എന്നതടക്കം കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരം,ശോഭനവും പ്രൗഢവും എന്നതാണ് അർത്ഥവും ഉള്ളടക്കവും. അതിൽ അപര മത വിദ്വേഷം ഇല്ല.ആലാപന സൗകര്യാർത്ഥം ആദ്യ ഖണ്ഡം പാടിയിരുന്നെന്നു മാത്രം. ഇനിയും പാടും, കാരണം വന്ദേമാതരം കോൺഗ്രസിനു കൂടി വേണ്ടി രചിച്ചതാണ്..
Content Highlight: As important as the national anthem; BRM Shafir justifies singing Vande Mataram