| Wednesday, 22nd January 2025, 10:38 pm

അറിവില്ലായ്മ എന്നെ സഹായിച്ച ഒരേ ഒരു സിനിമ അതാണ്; സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു: അര്‍ച്ചന കവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര. എം.ടി. തന്നെ തിരക്കഥയെഴുതി യൂസഫ് അലി കേച്ചേരി സംവിധാനം ചെയ്ത അതേ പേരില്‍ 1979ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ഇത്.

എം.ടി വാസുദേവന്‍ നായരെ കുറിച്ച് സംസാരിക്കുകയാണ് അര്‍ച്ചന കവി. നീലത്താമര ചെയ്യുന്ന സമയത്ത് എം.ടിയുടെ വലിപ്പം തനിക്കറിയില്ലെന്നും കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ സഹായിച്ചുവെന്നും അര്‍ച്ചന കവി പറയുന്നു.

താന്‍ ഒരു പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയുള്ള ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

‘സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലുപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്‌കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്. എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഓരോ മനുഷ്യനെയും മനസിലാക്കിയാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ദല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു.

ചെറിയ റാഗിങ് പോലെ. ഒരു ദിവസം എം.ടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi talks about Neelathamara Movie

We use cookies to give you the best possible experience. Learn more