ജയിച്ച പടങ്ങളും തോറ്റ പടങ്ങളും എല്ലാമുള്ളതുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്: ആന്റണി വര്‍ഗീസ്
Malayalam Cinema
ജയിച്ച പടങ്ങളും തോറ്റ പടങ്ങളും എല്ലാമുള്ളതുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്: ആന്റണി വര്‍ഗീസ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 2nd June 2026, 2:47 pm

മലയാളത്തിലെ പ്രശസ്ത സംവിധായകനായ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയനായ അഭിനേതാവാണ് ആന്‍ണി വര്‍ഗീസ്. നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കെട്ട്, അജഗജാന്തരം, ആര്‍.ഡി.എക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികച്ച രീതിയില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്ന യുവതാരങ്ങളിലൊരാളായി ആന്റണി വര്‍ഗീസ് മാറിയിരുന്നു.

താരത്തിന്റെതായി മെയ് 28ന് പുറത്തിറങ്ങിയ മാസ് ആക്ഷന്‍ ചിത്രമായിരുന്നു പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത കാട്ടാളന്‍. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമെന്ന തരത്തിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വമ്പന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

ആന്റണി വര്‍ഗീസ്. Photo: The News Minute

കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും നായകനായെത്തിയ വിജയ-പരാജയ ചിത്രങ്ങളെ കുറിച്ചും ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇത് വരെ തന്റെ കരിയറില്‍ ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഭാഗമായതില്‍ തനിക്ക് സന്തോഷം മാത്രമാണുള്ളതെന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്. അതില്‍ വിജയിച്ച പടങ്ങളും പരാജയപ്പെട്ട ചിത്രങ്ങളും ഉണ്ടാകാമെന്നും പക്ഷേ എല്ലാ ചിത്രങ്ങളും ഉള്ളതുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നതെന്നും ഏതെങ്കിലും ഒരു പടം മാത്രം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച ചിത്രങ്ങളും പരാജയപ്പെട്ട ചിത്രങ്ങളും തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും എല്ലാത്തിന്റെയും ആകെതുകയാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

കാട്ടാളന്‍. Photo: District

ആനക്കൊമ്പ് കാര്‍ട്ടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ജഗദീഷ്, സിദ്ദിഖ്, ലോകേഷ് കനകരാജ്, അല്‍ഫോണ്‍സ് പുത്രന്‍, ദുഷാര വിജയന്‍, ഹിപ്‌സറ്റര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. കെ.ജി.എഫിലൂടെ ശ്രദ്ധിക്കപ്പെട്ട രവി ബസ്രൂറായിരുന്നു ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlight: Antony Varghese talks about his career and characters played by him

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.