ചെന്നൈ: നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ പ്രത്യേക തമിഴ് രാഷ്ട്രം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള സംസാരം ഇനി രാജ്യ ദ്രോഹ കുറ്റമായി കണക്കാക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി.
എന്നാല്‍ അങ്ങനെ സംസാരിക്കുന്നവരെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്ന വ്യക്തിയെ രാജ്യത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നവനായല്ല, മറിച്ച് ‘മാനസികാരോഗ്യ പ്രശ്‌നമുള്ള’ ഒരാളായിട്ടായിരിക്കും പൊതുസമൂഹം വീക്ഷിക്കുകയെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.2014-ല്‍ ‘കഴകം പതിപ്പകം’ എന്ന പ്രസാധകര്‍ പുറത്തിറക്കിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ടാണ് കേസ് ഉയര്‍ന്നുവന്നത്. 1967-ല്‍ തമിഴരശന്‍ എന്ന നക്‌സലൈറ്റ് നേതാവ് തമിഴ്‌നാട് ഒരു പ്രത്യേക രാജ്യമാകണമെന്നും അതിനായി ഗറില്ലാ യുദ്ധമുറകള്‍ സ്വീകരിക്കണമെന്നും കോയമ്പത്തൂരില്‍ വെച്ച് പ്രസംഗിച്ചിരുന്നു.
ഈ പ്രസ്താവന പുസ്തകത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രസാധകര്‍ക്കെതിരെ പൊലീസ് ഐ.പി.സി സെക്ഷന്‍ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാധകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
1967-ല്‍ തമിഴ് വിമോചന പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കാലത്ത് ഇത്തരം പ്രസ്താവനകള്‍ ഗവണ്‍മെന്റിനെതിരെ വിദ്വേഷം ഉണ്ടാക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ഒന്നിച്ചുനില്‍ക്കുന്ന ഒരു രാജ്യമാണമെന്ന് കോടതി പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ ആരെങ്കിലും തമിഴ്‌നാടിനെ ഒരു പ്രത്യേക രാജ്യമാക്കണമെന്ന് സംസാരിച്ചാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ അത് യാതൊരുവിധ വിദ്വേഷവും ഉണ്ടാക്കില്ലെന്നും പരമാവധി അത് ആളുകളില്‍ നേരിയ അലോസരം ഉണ്ടാക്കിയേക്കാം. അങ്ങനെയുള്ളവരെ മാനസികാരോഗ്യ പ്രശ്‌നമുള്ളവരായിട്ടേ ആളുകള്‍ കരുതൂവെന്നും കോടതി പറഞ്ഞു.
പുസ്തകം നിലവിലെ സാഹചര്യത്തില്‍ ഒരു പ്രകോപനത്തിന് ആഹ്വാനം ചെയ്യുന്നില്ല, മറിച്ച് 1967-ല്‍ നടന്ന ഒരു ചരിത്ര സംഭവം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഇത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസാധകര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
Content Highlight: Advocating for a separate Tamil Nadu is not sedition; in the current context, it is merely a mental health issue: Madras High Court.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.