ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഉഷ. ഹസീന ഹനീഫ് എന്നാണ് യഥാർത്ഥ പേര്. അഭിനേത്രി മാത്രമല്ല ഗായികയും അവതാരകയും കൂടിയാണ് ഉഷ.
1988ൽ ബാലചന്ദ്രമേനോൻ്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ നായികയായി അവർ അരങ്ങേറ്റം കുറിച്ചു. 70ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഉഷ.
ചെങ്കോൽ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞിരിക്കുന്ന സമയത്ത് തൻ്റെ പാട്ട്കാസറ്റുമായി മോഹൻലാലിനെ കാണാൻ പോയെന്നും അപ്പോൾ അദ്ദേഹം തൻ്റെ ഡബ്ബിങ്ങിനെ അഭിനന്ദിച്ചെന്നും ഉഷ പറയുന്നു.
മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും കരിയറിലെ നിർണായക ചിത്രങ്ങളായ കോട്ടയം കുഞ്ഞച്ചനിലും ചെങ്കോലിലും മികച്ച കഥാപാങ്ങൾ അഭിനയിക്കാൻ സാധിച്ചെന്നും ചെങ്കോലിലെ ലത എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണെന്നും നടി പറഞ്ഞു. അതൊക്കെ തനിക്ക് കിട്ടിയ വിലമതിക്കാനാവാത്ത അംഗീകാരങ്ങളാണെന്നും ഉഷ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.
‘ചെങ്കോലിൻ്റെ ഡബ്ബിങ് കഴിഞ്ഞിരിക്കുന്ന സമയത്ത് എന്റെ പാട്ടുകാസറ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് ലാലേട്ടനെ കാണാൻപോയി. അന്ന് അദ്ദേഹം പിറവത്ത് പവിത്രത്തിൻ്റെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞു ‘ഡബ്ബ് ചെയ്‌തത് അസലായിട്ടുണ്ട്, ചെങ്കോൽ ഉഷയുടെ സിനിമയാണ്’ എന്ന്. അതൊക്കെ എനിക്ക് കിട്ടിയ വിലമതിക്കാനാവാത്ത അംഗീകാരങ്ങളാണ്.
കോട്ടയം കുഞ്ഞച്ചനും ചെങ്കോലുമൊക്കെ മമ്മൂക്കയുടെയും ലാലേട്ടന്റെയും കരിയറിലെ നിർണായകമായ സിനിമകളാണ്. അതിലെല്ലാം എനിക്കും മികച്ച വേഷങ്ങൾ ലഭിച്ചു. ചെങ്കോലിലെ ലത എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ്. ഒരുപാട് സിനിമകളിലായി എത്രയെത്ര കഥാപാത്രങ്ങൾ ചെയ്തു. പക്ഷേ, ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് സേതുമാധവൻ്റെ പെങ്ങളായിട്ടാണ്,’ ഉഷ പറയുന്നു.
Content Highlight: Actress Usha Talking about Mammootty and Mohanlal