മല്ലു സിങ്ങില്‍ എന്ത് തേങ്ങയാണ് ഉള്ളതെന്ന് എനിക്ക് അറിയില്ല; ചം ചം എന്ന പാട്ടല്ലാതെ ഒരു മാസ്മരിക പ്രകടനവും ഞാന്‍ നടത്തിയിട്ടില്ല: ശാലിന്‍ സോയ
Movie Day
മല്ലു സിങ്ങില്‍ എന്ത് തേങ്ങയാണ് ഉള്ളതെന്ന് എനിക്ക് അറിയില്ല; ചം ചം എന്ന പാട്ടല്ലാതെ ഒരു മാസ്മരിക പ്രകടനവും ഞാന്‍ നടത്തിയിട്ടില്ല: ശാലിന്‍ സോയ
അക്ഷര
Tuesday, 23rd June 2026, 5:42 pm

മലയാളത്തിലും തമിഴിലുമായി സീരിലുകളിലൂടേയും സിനിമകളിലേയും ഏവര്‍ക്കും പരിചിതയായ നടിയാണ് ശാലിന്‍ സോയ.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രത്തിലൂടെയാണ് ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അവര്‍ ഭാഗമായി.

വിശുദ്ധന്‍, കര്‍മയോധ, എല്‍സമ്മ എന്ന ആണ്‍കുട്ടി, വാസ്തവം തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മല്ലു സിങ് എന്ന ചിത്രത്തിലെ ചം ചം എന്ന ഗാനരംഗവും ശാലിനെ കൂടുതല്‍ പോപ്പുലറാക്കിയിരുന്നു.

മല്ലുസിങ് സിനിമയിലെ ഗാനരംഗം Photo: Manorama Music/Screen Grab

തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും പറയുന്ന ഒന്നാണ് മല്ലു സിങ്ങെന്നും എന്നാല്‍ ആ സിനിമയില്‍ താന്‍ അതിനുമാത്രം ഒന്നും ചെയ്തിട്ടില്ലെന്നും പറയുകയാണ് ശാലിന്‍. വിശുദ്ധന്‍ പോലുള്ള സിനിമയില്‍ അതിനേക്കാള്‍ തനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് ഉണ്ടായിരുന്നെന്നും താരം പറയുന്നു.

‘ഞാന്‍ 30 ലേറെ സിനിമകള്‍ ചെയ്തിരുന്നു. ഒരു സമയം കഴിഞ്ഞപ്പോഴാണ് നല്ല കഥാപാത്രങ്ങള്‍ നോക്കി എടുക്കാമെന്ന് തീരുമാനിക്കുന്നത്. നമുക്ക് അറിയില്ലല്ലോ. പീക്കില്‍ നില്‍ക്കുന്ന സമയത്ത് മിന്നിമറയുന്ന ചില പരിപാടികള്‍ പിടിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കണ്ണകിയാണെങ്കിലും തലയിലെ ക്യാരക്ടറാണെങ്കിലുമൊക്കെ നോക്കി എടുത്തത്.

ചെറുതാണെങ്കിലും ഉള്ള പരിപാടി നല്ലതായിരുന്നു. ഇപ്പോള്‍ സിനിമ ഇല്ലാതിരിക്കുന്നതും അതുകൊണ്ടായിരിക്കാം. എന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് നോക്കിയിട്ടാണ് ഓക്കെ പറയാറ്. ഫെയിം എന്നതില്‍ മാത്രം കാര്യമില്ല. ആര്‍ടിസ്റ്റ് എന്ന രീതിയില്‍ കുറച്ച് ആള്‍ക്കാര്‍ക്കെങ്കിലും ഇപ്പോള്‍ എന്നെ അറിയാം.

മല്ലുസിങ് സിനിമയിലെ ഗാനരംഗം Photo: Manorama Music/Screen Grab

ഞാന്‍ അഭിനയിച്ച സീരിയല്‍ കണ്ടിട്ടാണ് പലരും ഞാന്‍ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞത്. ചിലര്‍ മല്ലുസിങ് എന്ന് പറയും. മല്ലു സിങ്ങില്‍ എന്ത് തേങ്ങയാണ് ഉള്ളതെന്ന് എനിക്ക് അറിയില്ല.

മല്ലു സിങ്ങിലെ അനിയത്തി കുട്ടിയെന്ന് പറയും. എന്താണ് അതിലുള്ളത്, ഒന്നുമില്ല. ചം ചം പാട്ടാണ് ഒന്ന്. ഇടയ്‌ക്കൊക്ക ആരെങ്കിലും പറയുമ്പോള്‍ കാണിച്ചുകൊടുക്കാം. ഇതേ ആ ഫസ്റ്റ് പാടുന്നത് ഞാനാണെന്ന്. അല്ലാതെ അതില്‍ എന്ത് മാസ്മരിക പ്രകടനമാണ് ഉള്ളത്.

വിശുദ്ധനിലൊക്കെയാണെങ്കില്‍ കുറച്ചുകൂടി ഉണ്ട്. അതാണ് എനിക്കൊരു വിഷമം. നമുക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല. നോക്കാമെന്നേ പറയാന്‍ പറ്റൂ,’ ശാലിന്‍ സോയ പറഞ്ഞു.

മലയാളം മീഡിയയോടാണോ തമിഴ് മീഡിയയോടാണോ താത്പര്യം എന്ന ചോദ്യത്തിന് തീര്‍ച്ചയായും തമിഴ് മീഡിയയോടാണെന്നായിരുന്നു ശാലവിന്റെ മറുപടി. നമ്മളെ എവിടെയാണ് ആക്‌സപ്ട് ചെയ്യുന്നത്. അവിടെയല്ലേ നമുക്ക് സ്‌നേഹവും അന്‍പും കൂറുമൊക്കെ ഉണ്ടാവുകയുള്ളൂ.

നമ്മളെ നോക്കുന്ന സ്ഥലത്തല്ലേ അതൊക്കെയുണ്ടാകുക. എന്നെ ഇവിടെ ആര് മൈന്‍ഡ് ചെയ്യുന്നു? അവര്‍ എന്റെ പോറ്റമ്മ പോലെയാണ്. തമിഴ് മീഡിയ ആണ് എന്നെ കൊണ്ടുനടന്നത്. ഇന്ന് എന്നെ പറ്റി ഒരു കുട്ടി എഗൈയ്ന്‍സ്റ്റ് ആയി കുറേ കാര്യങ്ങള്‍ പറഞ്ഞ് ചീത്ത വിളിക്കുന്ന ഒരു വീഡിയോ കണ്ടു. എനിക്ക് ഭയങ്കര വിഷമമായി.

അപ്പോള്‍ ഞാന്‍ കമന്റ് നോക്കിയപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് കുറേപേര്‍ സംസാരിക്കുന്നു. എനിക്ക് വേണ്ടി പാരഗ്രാഫൊക്കെ എഴുതുന്നുണ്ട്. ഇവിടെ ആരെങ്കിലും പറയുമോ? ഈ അഭിമുഖത്തിന് താഴെ വന്ന് ആരൊക്കെയാണ് ചീത്ത വിളിക്കാന്‍ പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ അവിടെ എനിക്ക് കണ്ണുനിറയും. വിഷമം വരും. ഫാമിലിയൊക്കെ മക്കളെപോലെയാണ് കാണുന്നത്,’ ശാലിന്‍ പറഞ്ഞു.

Content Highlight: Actress Shaalin Zoya about Mallu singh Movie Character