മലയാളികളുടെ പ്രിയ താരമാണ് രജിഷ വിജയൻ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.
സിനിമയിലെത്തിയിട്ട് പത്ത് വർഷം പൂർത്തിയാക്കിയ രജിഷ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും വാട്സാപ്പ് ഇല്ലാത്തതുകൊണ്ട് തനിക്കിതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ലെന്നും പറയുന്നത്.
‘കഴിഞ്ഞ ഏഴ്–എട്ട് വർഷമായി വാട്സാപ്പ് ഉപയോഗിക്കാറില്ല. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമായി നിൽക്കണമെന്നില്ലല്ലോ. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. അതിലൂടെയും ആശയവിനിമയം ആകാമല്ലോ. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നതുകൊണ്ടാകണം ഇൻസ്റ്റയിലേക്ക് അടുത്തത്.
വെർച്വൽ വേൾഡിൽ സമയം കളയാൻ താത്പര്യമില്ല. റീൽസ് എല്ലാം നോക്കി ഒരുപാട് സമയം ചെലവിടുന്നതായി മനസിലാക്കി അകലം പാലിച്ചു. വാട്സാപ്പ് ഇല്ലാത്തതുകൊണ്ട് എനിക്കിതുവരെ പ്രയാസങ്ങളൊന്നുമില്ല. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. എന്റെ കാര്യമാണ് പറയുന്നത്. എനിക്കിത് ഓക്കെയാണ്. വ്യക്തിപരമായ താത്പര്യമായി ഇതിനെ കാണാം,’ രജിഷ പറഞ്ഞു.
ഭാഷ നോക്കിയല്ല സിനിമകളുടെ തെരഞ്ഞെടുപ്പ് എന്നും താരം പറഞ്ഞു. കഥയും കഥാപാത്രവും ഉൾക്കൊള്ളാൻ പറ്റുന്നതാണോ എന്നതിനാണ് പ്രഥമ പരിഗണന. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, നാടകം എന്നൊന്നും ചിന്തിക്കാറില്ല. കഥാപാത്രം കണക്റ്റാകുന്നുണ്ടോ എന്നുമാത്രം നോക്കും.
സമാനതകളില്ലാതെ അഭിനയിക്കാൻ പറ്റുന്ന, നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന വേഷങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് ശ്രമമെന്നും താരം കൂട്ടിച്ചേർത്തു.
താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മികച്ച അഭിപ്രായം നേടിയ ചിത്രം ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ കൃഷാന്ദ് ആണ് സംവിധാനം ചെയ്തത്.
2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ മലയാളത്തിൽ ഇതുവരെ കാണാത്ത സൈബർപങ്ക് സയൻസ് ഫിക്ഷൻ ഴോണറിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, നിരഞ്ജ്, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.